വിട, എം.ജി.എസ്
text_fieldsകോഴിക്കോട്: ചരിത്രപണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം.ജി.എസ്. നാരായണന് നാടിന്റെ വിട. 93 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.42ന് മലാപ്പറമ്പിലെ ‘മൈത്രി’ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് 4.37ന് മാവൂർ റോഡ് സ്മൃതിപഥത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. പ്രമുഖരടക്കം നിരവധിപേർ വീട്ടിലും ശ്മശാനത്തിലും അന്ത്യോപചാരമർപ്പിച്ചു.
കേരളത്തിന്റെ ചെറുവൃത്തത്തിൽനിന്ന് ലോകമറിയുന്ന ചരിത്രകാരനിലേക്ക് വളർന്ന ‘ചരിത്ര’മാണ് മുറ്റയിൽ ഗോവിന്ദൻ ശങ്കരനാരായണൻ എന്ന എം.ജി.എസിന്റേത്. ഇന്ത്യാ ചരിത്രമെന്നത് ഉത്തരേന്ത്യൻ രാജാക്കന്മാരുടെ കഥ മാത്രമായിരുന്ന കാലത്ത് കേരളത്തിനും ചരിത്രവും പൈതൃകവുമുണ്ടെന്ന് സ്ഥാപിച്ചത് എം.ജി.എസായിരുന്നു. പെരുമാക്കന്മാരെക്കുറിച്ച് നടത്തിയ പഠനവും ഗവേഷണവുമായിരുന്നു അവയിൽ ഏറ്റവും ശ്രദ്ധേയം.
ഒട്ടേറെ പ്രതിഭകളെ മലയാളത്തിനു നൽകിയ പൊന്നാനിയുടെ സാംസ്കാരികാന്തരീക്ഷത്തിൽ 1932 ആഗസ്റ്റ് 20നായിരുന്നു എം.ജി.എസിന്റെ ജനനം. അച്ഛൻ കെ.പി. ഗോവിന്ദ മേനോൻ ഡോക്ടറായിരുന്നു. ഏഴാമത്തെ വയസ്സിൽ അമ്മ മരിച്ചു. അമ്മവീടായ നെടുവ-പരപ്പനങ്ങാടിയിലെ വെണ്ണക്കാട്ട് മുറ്റായിയിലെ തറവാട്ടിലായിരുന്നു ബാല്യകാലം. നെടുവ എലിമെന്ററി സ്കൂളിലെ മൂന്നാം ക്ലാസിലാണ് ആദ്യമായി സ്കൂൾ വിദ്യാഭ്യാസത്തിന് ചേർന്നത്. മൂന്നും നാലും ക്ലാസുകളിൽ അവിടെ പഠിച്ചു. ആറാം ക്ലാസ് പഠനത്തിനുശേഷം അച്ഛന്റെ നാടായ പൊന്നാനിയിലെ എ.വി ഹൈസ്കൂളിൽ സെക്കൻഡ് ഫോമിനു ചേർന്നു. 1947ൽ എസ്.എസ്.എൽ.സി പാസായി. ഹൈസ്കൂളിൽ പഠിക്കുമ്പോൾ കവിതയിലും സാഹിത്യത്തിലുമായിരുന്നു കമ്പം.
1947ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ഇൻറർമീഡിയറ്റിന് ചേർന്നു. അവിടത്തെ ചരിത്രാധ്യാപകൻ കെ.വി. കൃഷ്ണയ്യരുടെ ക്ലാസ് മുറികളിൽ നിന്നായിരുന്നു ചരിത്രത്തോട് ചങ്ങാത്തമാരംഭിച്ചത്. പിന്നീട് ബി.എ ഇക്കണോമിക്സിന് ഫാറൂഖ് കോളജിൽ ചേർന്നു. എന്നാൽ, സുഹൃത്തുക്കൾ തൃശൂർ കേരളവർമ കോളജിലേക്ക് ക്ഷണിച്ചതനുസരിച്ച് രണ്ടാം വർഷം മുതൽ പഠനം പറിച്ചുനട്ടു. ഡിഗ്രി പഠനത്തിനുശേഷം 1953ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് എം.എ ഹിസ്റ്ററി ഒന്നാം റാങ്കോടെ പാസായി. 1973ൽ കേരള യൂനിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡി കരസ്ഥമാക്കി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽ പ്രഫസറായി. ഡൽഹി യൂനിവേഴ്സിറ്റി, എം.ജി യൂനിവേഴ്സിറ്റി, മാംഗളൂർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസറുമായി. കാലിക്കറ്റിൽ നിന്നുതന്നെ വിരമിച്ചു.
1974-75ൽ ലണ്ടൻ സർവകലാശാലയുടെ പ്രസിദ്ധമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയൻറൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ഒരു കൊല്ലം കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ ആയി. 1991ൽ മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകളിലും 1994ൽ ഒരു വർഷം ടോക്യോ യൂനിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസിലും വിസിറ്റിങ് റിസർച് പ്രഫസറായി ജോലിനോക്കി.
1990ൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ഒന്നാമത്തെ മെംബർ സെക്രട്ടറിയും 2000-2003ൽ വാജ്പേയ് സർക്കാറിന്റെ കാലത്ത് ചെയർമാനുമായി. തൃപ്പൂണിത്തുറ സെന്റർ ഓഫ് ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, ഇന്ത്യൻ എപ്പിഗ്രാഫിക്കൽ സൊസൈറ്റി, ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലെയ്സ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുമായി അടുത്തബന്ധം പുലർത്തി. പലവട്ടം ഹിസ്റ്ററി കോൺഗ്രസിന്റെ സംഘാടകനുമായിരുന്നു.
പെരുമാൾസ് ഓഫ് കേരള, ഇന്ത്യൻ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ, കോഴിക്കോടിന്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, ജനാധിപത്യവും കമ്യൂണിസവും തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കുകയും ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ഭാര്യ: വി.സി. പ്രേമലത. മക്കൾ: എൻ. വിജയകുമാർ (റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ യു.എസ്.എ), എൻ. വിനയ (മോഹിനിയാട്ടം അധ്യാപിക, ബംഗളൂരു). മരുമക്കൾ: ദുർഗ (എച്ച്.ആർ വൈസ് ചെയർപേഴ്സൻ യു.എസ്.എ), മനോജ് രാമാനുജൻ (ഐ.ടി സ്പെഷൽ കൺസൽട്ടന്റ് ബംഗളൂരു). സഹോദരങ്ങൾ: സൗദാമിനി, ലില്ലി, ഡോ. ജയരാജ്, പരേതരായ ദേവയാനി, ജയമണി. പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ. എം. ഗംഗാധരൻ മാതൃ സഹോദരനാണ്.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി എ.ഡി.എം മുഹമ്മദ് റഫീഖ് പുഷ്പചക്രം സമർപ്പിച്ചു.