വീട്ടിലെ പ്രസവത്തിനെതിരെ ഹരജി: ഉപഹരജി സമർപ്പിച്ച് വനിതാ ഡോക്ടർ
text_fieldsചാവക്കാട്: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞും അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പിന്നാലെ മാതാവും മരിച്ച സംഭവങ്ങളിൽ ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫിസറായ ഡോ. കെ. പ്രതിഭ ഹൈകോടതിയിൽ ഉപഹരജി സമർപ്പിച്ചു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും.
എടക്കഴിയൂർ ഹൈസ്കൂളിന് സമീപം കല്ലംവളപ്പിൽ ഇബ്രാഹീമിന്റെ ഭാര്യ മുഹ്സിന (37) ആണ് കഴിഞ്ഞയാഴ്ച മരിച്ചത്. ഇവരുടെ കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. മുഹ്സിന മുമ്പും വീട്ടിൽ പ്രസവിക്കുകയും അതിൽ മറ്റൊരു കുട്ടിയും മരിച്ചിരുന്നു.
വീട്ടിലെ പ്രസവങ്ങൾ അമ്മക്കും കുഞ്ഞിനും അപകടമെന്നതിനാൽ ആരോഗ്യകേന്ദ്രങ്ങളിലല്ലാതെ പ്രസവിക്കുന്നത് ഒഴിവാക്കുന്നതിന് ശക്തമായ നടപടികൾ ആവശ്യപ്പെട്ട് മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ കെ. പ്രതിഭ സർക്കാറിനെ സമീപിച്ചിരുന്നു. വീട്ടിലെ പ്രസവത്തിനെതിരെ ബോധവത്കരണം സംഘടിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്തുന്നതിന് കർശന മാനദണ്ഡം ആവശ്യപ്പെട്ട് ഡോ. കെ. പ്രതിഭ ഹൈകോടതിയിലും ഹരജി സമർപ്പിച്ചിരുന്നു.


