ഒരു മരം വീണപ്പോൾ റെയിൽവേക്ക് നഷ്ടം 20 ലക്ഷം; പാളങ്ങൾക്കരികെ 6000 വൻമരങ്ങൾ
text_fieldsതിരുവനന്തപുരം: ട്രെയിൻ ഗതാഗതത്തിന് ഭീഷണിയായി പാളങ്ങൾക്ക് അരികിൽ സ്വകാര്യ ഭൂമിയിലുള്ളത് ആറായിരത്തോളം വൻമരങ്ങൾ. മുറിച്ചുമാറ്റണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ഉടമകൾ തയാറാകാത്ത സാഹചര്യത്തിൽ ജില്ല ഭരണകൂടങ്ങളുടെ സഹായത്തോടെ കർശന നടപടിക്ക് റെയിൽവേ നീക്കം.
കാലവർഷത്തിന് മുന്നോടിയായി തിരുവനന്തപുരം ഡിവിഷൻ നടത്തിയ പ്രത്യേക സർവേയിൽ റെയിൽവേ ഭൂമിയിലെയും സർക്കാർ ഭൂമിയിലെയും ഭീഷണിയായ മരങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. പിന്നാലെ ട്രാക്കിൽനിന്ന് അഞ്ച് മീറ്റർ പരിധിയിലെ മരങ്ങൾ മുറിച്ചു. പണമില്ലെന്നറിയിച്ച സ്വകാര്യ ഉടമകളുടെ മരങ്ങളും റെയിൽവേ മുൻകൈയെടുത്ത് മുറിച്ചുനീക്കി. എന്നാൽ, ട്രാക്കിൽനിന്ന് അഞ്ച് മീറ്ററിന് പുറത്തുള്ള 6000 മരങ്ങളുടെ കാര്യത്തിൽ ഉടമകൾ നീക്കുപോക്കിന് തയാറാകുന്നില്ലെന്നാണ് റെയിൽവേ വിലയിരുത്തൽ. രണ്ട് മീറ്റർ വരെ വണ്ണമുള്ള മരങ്ങളാണ് പലതും.
മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നത് മൂലം വലിയ നഷ്ടമാണ് റെയിൽവേക്കുണ്ടാകുന്നത്. ഇക്കഴിഞ്ഞ 26ന് ഗുരുവായൂർ-പൂങ്കുന്നം സെക്ഷനിൽ മരം വീണ് ഗതാഗതം മുടങ്ങിയതിനെത്തുടർന്ന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റെയിൽവേ വിലയിരുത്തൽ. വൈദ്യുതി ലൈനിലേതടക്കം തകരാറ് പരിഹരിച്ചതിലുള്ള കണക്കുകൾ കൂടി ചേരുമ്പോൾ 20 ലക്ഷത്തിന്റെ പത്തര ശതമാനം കൂടി ചെലവ് വർധിക്കും. ഇത് ഒരിടത്തെ മരം വീഴലിൽ മാത്രം സംഭവിച്ച നഷ്ടമാണ്.
ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരം ഡിവിഷനിൽ 20ലേറെ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പ്രശ്നം ഗുരുതരമാകുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച റെയിൽവേ ഡിവിഷനിൽ യോഗം ചേർന്നു. ഓരോ അസിസ്റ്റൻറ് ഡിവിഷൻ എൻജിനീയറും തങ്ങളുടെ പരിധിയിലെ കലക്ടർമാർക്ക് കത്ത് നൽകാനാണ് തീരുമാനം. നോട്ടീസ് കൈപ്പറ്റാത്തവരുടെ മരങ്ങളിൽ നോട്ടീസ് പതിക്കും. പിന്നാലെ ആർ.പി.എഫിന്റെയും പൊലീസിന്റെയും സഹായത്തോടെ മരങ്ങൾ നീക്കാൻ നടപടി സ്വീകരിക്കും.
പ്രവഹിക്കുന്നത് 25,000 വോൾട്ട്, വലിയ അപകടസാധ്യത
ഇലക്ട്രിക് ലൈനുകളിൽ മരങ്ങൾ വീണാൽ ട്രെയിൻ ഗതാഗതതടസ്സം മാത്രമല്ല, വലിയ അപകടസാധ്യതയും പതിയിരിക്കുന്നുണ്ട്. 25 കിലോവാട്ട് (25,000 വോൾട്ട്) വൈദ്യുതിയാണ് പാളങ്ങൾക്ക് മുകളിലെ വൈദ്യുതി ലൈനുകളിൽകൂടി പ്രവഹിക്കുന്നത്. വീടുകളിലെത്തുന്നത് 230 വോൾട്ട് മാത്രമാണ്. കെ.എസ്.ഇ.ബിയുടെ വിതരണ ലൈനുകളിൽ കൂടി കടന്നുപോകുന്നത് 11 കിലോവാട്ടും.
റെയിൽവേ വൈദ്യുതി ലൈനിൽ സ്പർശിക്കണമെന്നില്ല, മരച്ചില്ലകൾ ഇലക്ട്രിക് ലൈനുകളുടെ രണ്ട് മീറ്റർ പരിധിയിൽ വന്നാൽ പോലും വൈദ്യുതാഘാതമുണ്ടാകും. മഴയുള്ള സാഹചര്യങ്ങളിൽ വിശേഷിച്ച്. കാലവർഷത്തോടൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഈ അസാധാരണ സാഹചര്യംകൂടി കണക്കിലെടുത്താണ് ഇത്തരം മരങ്ങൾ ഒരുമാസത്തിനുള്ളിൽ നീക്കംചെയ്യാൻ റെയിൽവേ തയാറെടുക്കുന്നത്.