ജമാഅത്തെ ഇസ്ലാമിയുമായുള്ള അഭിപ്രായവ്യത്യാസം ആശയപരം, വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയേണ്ടതില്ല -ജിഫ്രി തങ്ങൾ
text_fieldsകോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായുള്ള കൂടിക്കാഴ്ചയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയായില്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ് അദ്ദേഹം വന്നത്. കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിനെ കുറിച്ച് ചര്‍ച്ച ചെയ്തു. പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന ഉപദേശമാണ് നല്‍കിയത്. എല്ലാ പാര്‍ട്ടികളും മതേതര നിലപാടുമായി മുന്നോട്ടുപോകണമെന്നാണ് സമസ്തയുടെ കാഴ്ചപ്പാട്. കോണ്‍ഗ്രസും ആ നിലയില്‍ മുന്നോട്ടുപോകണം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ യു.ഡി.എഫ് പിന്തുണയെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ജയിക്കാന്‍ ആവശ്യമുള്ള വോട്ട് ഓരോ മുന്നണിയും വാങ്ങും. ജമാഅത്തെ ഇസ്ലാമിയുമായുള്ള അഭിപ്രായവ്യത്യാസം ആശയപരമാണ്, രാഷ്ട്രീയപരമല്ല. ഉമര്‍ ഫൈസി പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണ്. വോട്ട് വ്യക്തിപരമാണ്. ആര്‍ക്കൊപ്പമെന്ന് പറയുന്ന രീതി സമസ്തക്കില്ല. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റും ബാഡ് സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടത് ഞങ്ങളല്ല.
സമസ്തയുടെ നിലപാടില്‍ മാറ്റമൊന്നുമില്ല. സമസ്ത രാഷ്ട്രീയമായി ആരെയും പിന്തുണക്കാറില്ല. നിലമ്പൂരില്‍ രണ്ട് മുന്നണികള്‍ തമ്മിലുള്ള ശക്തമായ പോരാട്ടമാണ്. അവര്‍ മത്സരിക്കട്ടെ. സ്കൂള്‍ സമയമാറ്റം മദ്റസ സമയത്തെ ചെറിയ നിലയില്‍ ബാധിക്കും. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താറുണ്ട്. പല വിഷയങ്ങളിലും പരിഹാരം ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും അനുഭാവ പൂര്‍വമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.