ജോഷി ഫിലിപ്പ് കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്; നാലു വർഷം പദവിയിൽ തുടരും
text_fieldsകോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ പ്രസിഡന്‍റായി യു.ഡി.എഫിലെ ജോഷി ഫിലിപ്പിനെ തെരഞ്ഞെടുത്തു. 23 ഡിവിഷനിൽ 16 അംഗങ്ങളുടെ പിന്തുണയിലാണ് വാകത്താനം ഡിവിഷനിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച ജോഷി ഫിലിപ്പ് പ്രസിഡന്‍റായത്. കോട്ടയം ജില്ല കലക്ടർ ചേതൻ കുമാർ മീണ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ജോഷി ഫിലിപ്പിന് 16 വോട്ടും എൽ.ഡി.എഫ് പ്രതിനിധിയായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ഭരണങ്ങാനം ഡിവിഷനിലെ പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു. രണ്ടാം തവണയാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകുന്നത്. 2015ൽ ആദ്യമായി ജില്ല പഞ്ചായത്തിലേക്ക് വിജയിച്ചപ്പോഴും ആദ്യ ടേമിൽ പ്രസിഡന്‍റായിരുന്നു ജോഷി.
കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി, 20 വര്‍ഷം വാകത്താനം പഞ്ചായത്തംഗവും എട്ടു വര്‍ഷം പ്രസിഡന്‍റുമായിരുന്നു. നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്. ഡി.സി.സി. പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ജോഷി ഫിലിപ്പ് കോട്ടയം ജില്ല പഞ്ചായത്ത് ആദ്യ ടേമിൽ നാലു വർഷം അധ്യക്ഷ പദവിയിൽ തുടരാനാണ് ധാരണ. തുടർന്ന് അവസാന ഒരു വർഷം കേരള കോൺഗ്രസിന് അധ്യക്ഷ സ്ഥാനം നൽകാനാണ് യു.ഡി.എഫിൽ തീരുമാനമായിട്ടുണ്ട്. കേരള കോൺഗ്രസിന്‍റെ ജോസ്മോൻ മുണ്ടക്കൻ അടുത്ത ടേമിൽ അധ്യക്ഷനായേക്കാനാണ് സാധ്യത.


