'പണമില്ലെന്ന്'; നടി ശോഭന ഉൾപ്പെടെ മൂന്ന് പേർക്ക് ഡി ലിറ്റ് പ്രഖ്യാപിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും നൽകാതെ കാലടി സംസ്കൃത സർവകലാശാല
text_fieldsകൊച്ചി: നടി ശോഭന ഉൾപ്പെടെ മൂന്ന് പേർക്ക് ഡി ലിറ്റ് ബിരുദം പ്രഖ്യാപിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും നൽകാതെ കാലടി സർവകലാശാല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഡി ലിറ്റിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ട് പോലുമില്ലെന്ന് സർവകലാശാല വി.സി ഡോക്ടർ കെ. ഗീതാ കുമാരി പ്രതികരിച്ചു. ചടങ്ങ് നടത്താൻ 15 ലക്ഷം വേണമെന്നും സാമ്പത്തിക സ്ഥിതി മാറുന്നതിനനുസരിച്ച് ഡി ലിറ്റ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വി.സി പറഞ്ഞു.
ശോഭനക്കു പുറമെ സംസ്കൃത പണ്ഡിതൻ എൻ.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം കൃഷ്ണ എന്നിവർക്കാണ് 2021ൽ ഡി ലിറ്റ് നൽകി ആദരിക്കാൻ തീരുമാനിച്ചത്.
ഭരതനാട്യത്തിലും ചലച്ചിത്രരംഗത്തും നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ശോഭനക്ക് ഡി ലിറ്റ് നൽകാൻ തീരുമാനിച്ചത്. ശാസ്ത്രീയ സംഗീതത്തിലെ സമഗ്ര സംഭാവന സംബന്ധിച്ച് ടി.എം.കൃഷ്ണക്കും സംസ്കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സംഭാവന പരിഗണിച്ച് ഡോ.എൻ.പി ഉണ്ണിക്കും ഡിലിറ്റ് നൽകാൻ സർവകലാശാല തീരുമാനിച്ചിരുന്നു.


