കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് ഫ്ലാഗ് ഓഫ് 15-ന്
text_fieldsതിരുവനന്തപുരം: തമിഴ്നാട്ടിലെ കളിയിക്കാവിളയില്‍ നിന്നും കരുനാഗപ്പള്ളിയിലേക്ക് തീരദേശ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നവംബര്‍ 15-ന് ആരംഭിക്കും. ആദ്യ സർവീസ് 15 ന് വൈകീട്ട് അഞ്ചിന് വെട്ടുകാട് വെച്ച് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.
കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സർവീസ് നടത്തുന്നത്.
കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 04.30-ന് ആദ്യ സർവീസ് ആരംഭിച്ച് രാത്രി 11-25-ന് അവസാനിക്കുന്ന വിധത്തിൽ രണ്ട് ബസുകള്‍ നാല് സർവീസുകൾ വീതം നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും പുതിയ ബസ് സർവീസ് സഹായകരമാവുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.