നാളേക്കായ് നാടിന്റെ കരുതൽ; ജില്ലയിൽ നീക്കിയത് 105 ഹെക്ടറിലെ അക്കേഷ്യ മരങ്ങൾ
text_fieldsകാസർകോട് വനം ഡിവിഷനിൽ കാറഡുക്കയിൽ അക്കേഷ്യ മുറിച്ചുനീക്കിയ നിലയിൽ (ഫയൽ ഫോട്ടോ)
കാസർകോട്: പരിസ്ഥിതിക്കും വന്യജീവികൾക്കും ഭീഷണിയായതിനെതുടർന്ന് ജില്ല വനം ഡിവിഷനിലെ 105 ഹെക്ടർ വരുന്ന അക്കേഷ്യ മരങ്ങൾ മുറിച്ചുനീക്കി. ഇവിടെ സ്വാഭാവിക വനവത്കരണം നടന്നു. 60 ഹെക്ടർകൂടി ബാക്കിയുണ്ട്. ഇതും സമീപകാലത്തുതന്നെ മുറിച്ചുനീക്കി സ്വാഭാവിക വനവത്കരണം നടത്തുകയാണ് വനം വകുപ്പിന്റെ ലക്ഷ്യം. വന്യജീവികൾ കാടിറങ്ങി മനുഷ്യനുമായി സംഘർഷത്തിലേർപ്പെടുന്നത് കാടിന്റെ സ്വാഭാവികത നഷ്ടമായതുകൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു.
വനനശീകരണം മാത്രമല്ല, കേരളത്തിന്റെ പരിസ്ഥിതിക്ക് യോജിക്കാത്ത വിദേശ സസ്യങ്ങൾ വനത്തിനകത്ത് വെച്ചുപിടിപ്പിച്ചതും വന്യജീവികൾ കാടിറങ്ങുന്നതിന് കാരണാമയതായി പറയുന്നു. അത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അക്കേഷ്യ മരങ്ങൾ ഉൾപ്പെടെയുള്ള വിദേശ മരങ്ങൾ മുറിച്ചു നീക്കുന്നത്.
കാസർകോട് ജില്ലയിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായി ഇതുവരെ 105 ഹെക്ടർ അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങൾ മുറിച്ചുമാറ്റി തദ്ദേശീയമായ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ടെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ. അഷ്റഫ് പറഞ്ഞു. മൂളിയാർ, ദേലംപാടി ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ ചെയ്തിരിക്കുന്നത്. ഇനി 60 ഹെക്ടർ തോട്ടങ്ങളും മുറിച്ചു മാറ്റാനുണ്ട്. ഇത്തരം വന മേഖലയിൽ കഴിഞ്ഞ വേനൽക്കാലത്ത് 122 ഓളം ജലസ്രോതസ്സുകൾ കണ്ടെത്തി വെള്ളത്തിന് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
പരിസ്ഥിതി പുനഃസ്ഥാപനം നടത്തിയ ഇത്തരം സ്ഥലങ്ങളിൽ വേനൽകാലത്ത് തദ്ദേശീയമായ വൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിച്ച് അവതരണം ചെയ്യുന്ന പദ്ധതിയും രൂപവത്കരിച്ചു. ഇതുകൂടാതെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഈ മഴക്കാലത്തും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.