മേപ്പിൾ തടിയുടെ കരുത്തുമായി ഇവിടെയൊരു ഇൻഡോർ സ്റ്റേഡിയം
text_fieldsതൃക്കരിപ്പൂരിലെ മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം. ഫുട്ബാൾ ഗ്രാസ് കോർട്ടും കാണാം
തൃക്കരിപ്പൂർ: രാജീവ് ഗാന്ധി സിന്തറ്റിക് ഫുട്ബാൾ ടർഫിനോടു ചേർന്ന് നിർമാണം പുരോഗമിക്കുന്ന എം.ആർ.സി കൃഷ്ണൻ മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം അഞ്ച് മാസത്തിനകം പ്രവർത്തനക്ഷമമാകും. 30.08 കോടിയാണ് ആകെ നിർമാണച്ചെലവ്. ഇൻഡോർ സ്റ്റേഡിയത്തിന്റെ തറയുടെ പ്രവൃത്തിയാണ് ബാക്കിയുള്ളത്.
66 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കരാർ നൽകിയതായി അസി. എൻജിനീയർ പറഞ്ഞു. ഇറക്കുമതി ചെയ്ത മേപ്പിൾ തടിയിലാണ് 40 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും തറ വിരിക്കുന്നത്. പോറൽ, ചതവ് എന്നിവ പ്രതിരോധിക്കുന്നതിനാണ് മേപ്പിൾ പലകകൾ ഉപയോഗിക്കുന്നത്. കറകൾ ആഗിരണം ചെയ്യില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.
തറ വിസ്തൃതിക്കു പുറമെ രണ്ട് മീറ്റർ വീതിയിൽ ചുറ്റിലും നടപ്പാതയുണ്ടാകും. ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ സ്റ്റേഡിയം, പവിലിയൻ, ഗാലറി, ഒളിമ്പിക് നീന്തൽക്കുളം, റെസ്റ്റ് റൂം, പുല്ല് വെച്ചുപിടിപ്പിച്ച ഗ്രാസ് ഫുട്ബാൾ കോർട്ട് എന്നിവയുടെ മുഴുവൻ സിവിൽ ജോലികളും പൂർത്തീകരിച്ചു. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്താനുണ്ട്. അതോടൊപ്പം അഗ്നിരക്ഷ കേന്ദ്രത്തിൽനിന്നുള്ള പരിശോധന പത്രങ്ങളും ലഭിക്കേണ്ടതുണ്ട്.
വാട്ടർ പോളോ, കനോ പോളോ, അണ്ടർവാട്ടർ ഹോക്കി, അണ്ടർവാട്ടർ റഗ്ബി, ഫിൻസ് നീന്തൽ, സ്പോർട്ട് ഡൈവിങ് തുടങ്ങിയ കായിക മത്സരങ്ങൾക്കും ജീവൻരക്ഷ പ്രവർത്തനങ്ങൾക്കുള്ള പരിശീലനങ്ങൾക്കും സൗകര്യം ലഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമി ഒളിമ്പിക്സ് നീന്തൽക്കുളമാണ് ഇവിടുത്തേത്.
35,000 പേർക്ക് കളി കാണാനുള്ള പവിലിയൻ, 400 മീറ്റർ ട്രാക് ഫ്ലഡ് ലൈറ്റ്, വിശ്രമ മുറി, ഇൻഡോർ മൈതാനിയിൽ വോളിബാൾ, ഷട്ടിൽ, ബാസ്കറ്റ് ബാൾ, ഗെയിംസ് തുടങ്ങി കോർട്ടുകളും വിപണനകേന്ദ്രം, സമാന്തര റോഡ്, വാഹന പാർക്കിങ്, ഓവുചാൽ എന്നിവയും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള മാപ് ഗ്ലോബൽസ് കൺസ്ട്രക്ഷൻ കമ്പനി, കിറ്റ് കോയുടെ സഹകരണത്തോടെയാണ് നിർമാണം ഏറ്റെടുത്തത്. 13 ഏക്കർ സ്ഥലം വിനിയോഗിച്ചു. ദേശീയ ടീമിലും പ്രഫഷനൽ ക്ലബുകളിലുമായി നിരവധി കളിക്കാരെ സംഭാവനചെയ്ത പ്രദേശമെന്ന പരിഗണന നൽകിയാണ് അന്താരാഷ്ട്ര സ്റ്റേഡിയം തൃക്കരിപ്പൂരിൽ അനുവദിക്കപ്പെട്ടത്.