പൂച്ചക്കാട് സ്വദേശിക്കെതിരെ വീണ്ടും പീഡനക്കേസ്
text_fieldsകാഞ്ഞങ്ങാട്: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പൂച്ചക്കാട് സ്വദേശിക്കെതിരെ മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ വീണ്ടും പോക്സോ കേസ്. പള്ളിക്കര പൂച്ചക്കാട് സ്വദേശി അബ്ദുൽ ഖാദറിനെതിരെയാണ് (50) ബേക്കൽ പൊലീസ് രണ്ടാമതും പോക്സോ കേസ് രജിസ്ടർ ചെയ്തത്.
കൂട്ടുകാരികളായ നാല് പെൺകുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു പീഡനം. ഒരു പെൺകുട്ടി നൽകിയ പരാതിയിൽ നാല് ദിവസം മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്. പിന്നാലെയാണ് മറ്റൊരു കുട്ടികൂടി പരാതിയുമായി ബേക്കൽ പൊലീസിലെത്തിയത്. സ്റ്റേഷൻ പരിധിയിലെ സ്കൂൾ ഗ്രൗണ്ടിലെ കളിസ്ഥലത്ത് ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു പത്ത് വയസ്സിൽ താഴെയുള്ള നാല് പെൺകുട്ടികൾ. സ്കൂട്ടറിൽ പോവുകയായിരുന്ന പ്രതി കുട്ടികളെ കണ്ട് റോഡരികിൽ വാഹനം നിർത്തി ഗ്രൗണ്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിൽ കയറിപ്പിടിച്ചതോടെ ഭയന്ന കുട്ടികൾ വിവരം വീട്ടിലെത്തി പറഞ്ഞു.
പ്രതിയെ ജയിലിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ട് പെൺകുട്ടികളെ കൂടി കൗൺസലിങ്ങിന് വിധേയമാക്കി മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ക്ലബിൽക്കയറി ആക്രമണം: അഞ്ചുപേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ഫുട്ബാൾ മത്സരത്തിനിടെ പടക്കംപൊട്ടിച്ചതിന് ഗാലറിയിൽനിന്ന് പുറത്താക്കിയതിൽ ഇടപെട്ടില്ലെന്നാരോപിച്ച് ക്ലബിൽ കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസ്.
ഇസ്മയിൽ (24), സുഹൈൽ (24), സാദിഖ് (28), സിനാൻ (24), ഖദീർ (24) എന്നിവർക്കെതിരെയാണ് കേസ്. കീഴൂരിലെ ഒഫൻസ് ക്ലബിൽ അതിക്രമിച്ചുകയറി കാരംസ് ബോർഡ്, സ്റ്റാൻഡ്, ട്രോഫികൾ തകർത്ത് അര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കീഴൂരിലെ എ. മുനീറിന്റെ പരാതിയിൽ മേൽപറമ്പ് പൊലീസാണ് കേസെടുത്തത്.
21ന് ഫുട്ബാൾ ടൂർണമെന്റിലേക്ക് അതിക്രമിച്ചുകയറുകയും ബഹളംവെക്കുകയും കൈയിൽ കരുതിയിരുന്ന പടക്കം പൊട്ടിച്ച് കളി അലങ്കോലമാക്കിയ അഞ്ചുപേരെ സംഘാടകർ പുറത്താക്കിയ സമയം ഒഫൻസ് ക്ലബ് പ്രവർത്തകർ സഹായിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പരാതിയിൽ പറഞ്ഞു.


