നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ വോട്ടെണ്ണൽ ഒരുക്കങ്ങൾ തുടങ്ങി
text_fieldsകാസർകോട്: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിന്റെ ഭാഗമായുള്ള വോട്ടെണ്ണൽ മേയ് നാലിന് നടക്കും. മഞ്ചേശ്വരം കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിന് കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ അവലോകന യോഗം ചേർന്നു.
ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, വരണാധികാരികൾ, നോഡൽ ഓഫിസർമാർ, പരിശീലകർ പങ്കെടുത്തു. മഞ്ചേശ്വരം കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസർകോട് ഗവ കോളജിലെ വിവിധ ഹാളുകളിലും കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ ഹാളുകളിലുമാണ് നടക്കുന്നത്. കനത്ത സുരക്ഷയിൽ ഇ.വി.എം, വിവിപാറ്റ്, പോസ്റ്റൽ ബാലറ്റ് എന്നിവ സ്ട്രോങ്ങ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ളതും ഈ കേന്ദ്രങ്ങളിലാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇ.വി.എം പതിനാല് ടേബിളുകളിലായി എണ്ണും. പോസ്റ്റൽ ബാലറ്റ് പ്രത്യേകം ടേബിളുകളിൽ എണ്ണും.
വോട്ടെണ്ണൽ ജീവനക്കാരുടെ റാൻഡമൈസേഷൻ ഏപ്രിൽ 27 ന് നടത്തും. വരണാധികാരികളുടെ സഹായക ജീവനക്കാരുടെ പരിശീലനം ഏപ്രിൽ 28 നും നടക്കും. കൗണ്ടിങ് സ്റ്റാഫിന്റെ പരിശീലനം ഏപ്രിൽ 29 ന് ആരംഭിക്കും. യോഗത്തിൽ വരണാധികാരികളായ വി.പി. രഘുമണി, ബിനു ജോസഫ്, ലിപു എസ്.ലോറൻസ്. കെ.ആർ. മനോജ്, വി.ഇ. ഷേർളി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എ.എൻ. ഗോപകുമാർ, ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ കെ. ലീന, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ പരിശീലന വിഭാഗം നോഡൽ ഓഫിസർ കെ.ബി. രാമു, മാസ്റ്റർ ട്രയിനർമാരായ പി. സജിത് കുമാർ, മധു കരിമ്പിൽ, ടി.വി. സജീവൻ, എം. വത്സൻ, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എ. രാജീവൻ എന്നിവർ സംസാരിച്ചു.


