മുളങ്കാടുകൾക്ക്പ രിരക്ഷ വേണം; പദ്ധതികളും സഹായവും സംരക്ഷണവുമില്ലാതെ ജില്ലയിലെ മുളങ്കാടുകൾ
text_fieldsഅംഗടിമുഗർ മുന്നൂർ പ്രദേശത്തെ മുളങ്കാടുകൾ
കാസർകോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി അലങ്കാരമായി നിൽക്കുന്ന മുളങ്കാടുകൾ സംരക്ഷിക്കാനോ സഹായിക്കാനോ പദ്ധതികളില്ലെന്ന് പരാതി. നദീതീരങ്ങളെ ബലപ്പെടുത്താനും വീട്ടുപറമ്പുകൾ സംരക്ഷിക്കാനുമാണ് കൃഷിക്കാർ ഉൾപ്പെടെയുള്ളവർ ഒരുകാലത്ത് മുളങ്കാടുകൾ വെച്ചുപിടിപ്പിച്ചിരുന്നത്. ഇത് പിന്നീട് വലിയൊരു വരുമാനം കൂടിയായി. അതുകൊണ്ടുതന്നെ അവർ ഇതിനെ സംരക്ഷിച്ചുപോരുന്നുണ്ട്. പലയിടങ്ങളിൽനിന്ന് മുളകൾതേടി എത്തുന്നവർ ഏറെയാണ്.
ഉത്സവാഘോഷങ്ങളിലും മറ്റും പരിസ്ഥിതിക്കനുയോജ്യമായ കുടിലുകളും കടകളും വെച്ചുപിടിപ്പിക്കുന്നത് മുളകൾ ഉപയോഗപ്പെടുത്തിയാണ്. ക്ഷേത്രങ്ങളിലെ പല ആചാരാനുഷ്ഠാനങ്ങളിലും മുളക്കും മുളയുൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. മുളങ്കാടുകൾക്ക് ടൂറിസം വകുപ്പ് വലിയ പ്രോത്സാഹനവും നൽകുന്നുണ്ട്. കല, സംഗീതം, ആചാരം, കരകൗശലവസ്തുക്കൾ, നിർമിതികൾ തുടങ്ങിയ സാംസ്കാരിക പൈതൃകങ്ങളുടെ കാര്യത്തിൽ മുളക്ക് വലിയ പങ്കുണ്ട്.
2018ലെ പ്രളയകാലത്ത് കേരളത്തിലെ നദികളിൽ തീരശോഷണം ഏറ്റവും കുറവ് ബാധിച്ചത് ഭാരതപ്പുഴയുടെ തീരങ്ങളെയായിരുന്നു. ഇതിന് കാരണമായി കണ്ടെത്തിയത് തീരങ്ങളിലെ മുളങ്കാടുകളിലാണ്. എന്നിട്ടും ഇവയെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികളൊന്നും കൊണ്ടുവരുന്നുമില്ല എന്നാണ് ആക്ഷേപം. മുളംകൃഷിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും അവയെ സംരക്ഷിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുന്നില്ല എന്നാണ് പരാതി. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യങ്ങളിൽ ഒന്നാണ് മുളങ്കാടുകൾ. ഒരിക്കൽ മുറിച്ചുമാറ്റിയാലും വീണ്ടും കുറ്റിയിൽനിന്ന് വളർന്നുവരുന്നു എന്നതും മുളയുടെ സവിശേഷതയാണ്. ഇന്ത്യയിലെ പല ആദിവാസി സമൂഹങ്ങളിലും മുള ഒരു പ്രധാന ഘടകവുമാണ്.


