നിയമസഭ തെരഞ്ഞെടുപ്പ് വോട്ടുയന്ത്രങ്ങൾ തയാറെന്ന് കലക്ടര്‍
text_fieldsനിയമസഭ തെരഞ്ഞെടുപ്പിനാവശ്യമായ വോട്ടുയന്ത്രങ്ങളുടെ പ്രാഥമിക പരിശോധനയിൽനിന്ന്
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിന് ആവശ്യമായ വോട്ടുയന്ത്രങ്ങൾ ജില്ലയില്‍ തയാറായിട്ടുണ്ടെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനാവശ്യമായ വോട്ടുയന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. പുതുതായി രൂപവത്കരിച്ച 158 ബൂത്തുകളടക്കം ജില്ലയില്‍ 1141 ബൂത്തുകളാണ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് തയാറാക്കിയിട്ടുള്ളത്. വോട്ടിങ്ങിനായി 1426 ബാലറ്റ് യൂനിറ്റുകള്‍, 1426 കണ്‍ട്രോള്‍ യൂനിറ്റുകള്‍ 1538, വിവിപാറ്റുകള്‍ എന്നിവ ഫസ്റ്റ് ലെവല്‍ ചെക്കിങ് പാസായിട്ടുണ്ട്. 14 ദിവസം നീണ്ട പ്രാഥമിക പരിശോധന 17ന് അവസാനിച്ചു. 19ന് രാവിലെ എട്ടുമുതല്‍ അഞ്ച് മെഷീനുകളില്‍ മോക് പോള്‍ നടത്തി കൃത്യത ഉറപ്പുവരുത്തി.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ബിജു ഉണ്ണിത്താന്‍, കെ. സുകുമാര്‍, രാജീവന്‍ നമ്പ്യാര്‍, ഇമ്മാനുവേല്‍ എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തെരഞ്ഞെടുത്ത മോക് പോളില്‍ 28 മെഷീനുകളില്‍ 500 വോട്ടുകളും 28 മെഷീനുകളില്‍ 1000 വോട്ടുകളും 15 മെഷീനുകളില്‍ 1200 വോട്ടും ചെയ്താണ് മെഷീനുകളുടെ കൃത്യത ഉറപ്പുവരുത്തിയത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.എന്‍. ഗോപകുമാര്‍, എഫ്.എല്‍.സി സൂപ്പര്‍വൈസറായ എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിപു എസ്. ലോറന്‍സ്, ജൂനിയര്‍ സൂപ്രണ്ട് എ. രാജീവന്‍, ഇ.വി.എം നോഡല്‍ ഓഫിസര്‍ കെ. രാഘവന്‍ എന്നിവര്‍ മോക് പോളിന് നേതൃത്വം നല്‍കി.


