ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം; തീരമേഖലയോട് അവഗണന
text_fieldsഏഴുവർഷമായി അടഞ്ഞുകിടക്കുന്ന കുമ്പള കോയിപ്പാടിയിലെ ആരോഗ്യ ഉപകേന്ദ്രം
കാസർകോട്: ജില്ലയിലെ ആരോഗ്യമേഖലയിലുണ്ടായ ഉണർവ് തീരദേശമേഖലക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞദിവസങ്ങളിൽ നിരവധി കുടുംബാരോഗ്യകേന്ദ്രങ്ങളുടെ കെട്ടിടമാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, തീരദേശമേഖലയിലുള്ള ആരോഗ്യകേന്ദ്രങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. കുമ്പള കോയിപ്പാടി കടപ്പുറത്ത് കെട്ടിപ്പൊക്കിയ ആരോഗ്യ ഉപകേന്ദ്രം ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുന്നുണ്ട്.
വർഷങ്ങൾക്കുമുമ്പ് നിർമിച്ചതാണ് ഈ ആരോഗ്യകേന്ദ്രം. തീരദേശ വികസന കോർപറേഷൻ ലക്ഷങ്ങൾ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോയിപ്പാടിയിൽ ആരോഗ്യകേന്ദ്രം വരുന്നത് പ്രതീക്ഷയോടെയാണ് നാട്ടുകാർ കണ്ടത്. കെട്ടിടം കെട്ടിപ്പൊക്കിയതല്ലാതെ പ്രവർത്തനം തുടങ്ങാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയില്ല. ഇപ്പോൾ കെട്ടിടം കടൽ കാറ്റേറ്റ് വാതിലുകളും ജനാലകളും തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് ജില്ല ആരോഗ്യവകുപ്പ് മേധാവികളെ കണ്ട് പല പ്രാവശ്യവും നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.
മൊഗ്രാൽ കൊപ്പളത്തിലെ ജനകീയ ആരോഗ്യകേന്ദ്രത്തിനും (ആയുഷ്മാൻ ആരോഗ്യകേന്ദ്രം) ഇതുതന്നെയാണ് സ്ഥിതി. ആരോഗ്യകേന്ദ്രത്തിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ദേശീയപാത-റെയിൽവേ വികസനം വന്നതോടെ യാത്രദുരിതം നേരിടുന്ന പടിഞ്ഞാറു പ്രദേശത്തുകാർക്ക് പനി വന്നാൽപോലും കുമ്പളയിലേക്ക് പോകേണ്ട അവസ്ഥയാണ്.
ഇതിന് പരിഹാരമെന്ന നിലയിലാണ് പ്രദേശവാസികൾ ഒരു ഡോക്ടറുടെ സേവനം ആരോഗ്യകേന്ദ്രത്തിൽ വേണമെന്ന് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് പ്രദേശവാസികൾ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. കുട്ടികൾക്കുള്ള കുത്തിവെപ്പ് മാത്രമാണ് ആരോഗ്യകേന്ദ്രത്തിൽ ഇപ്പോഴുള്ളത്. തീരദേശ ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് തീരവാസികൾ ആവശ്യപ്പെടുന്നത്.