മിന്നും വിജയം നേടി നാല് അന്തർ സംസ്ഥാന വിദ്യാർഥികൾ
text_fieldsദീപക്ക് സമാജ് പതി, ഋതിക, പ്രസില്ല ടിർക്കെ, ഖുശ്ബു ഭായ്
കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയം നേടി ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ നാല് വിദ്യാർഥികൾ. വിജയിക്കണമെന്ന് തീരുമാനമെടുത്താൽ ഭാഷയോ നാടോ പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ഇതരസംസ്ഥാനക്കാരായ ഈ കുട്ടികൾ. ഛത്തീസ്ഗഡ് സ്വദേശിനി ഖുശ്ബു ഭായ്, ഝാർഖണ്ഡ് സ്വദേശിനി പ്രസില്ല ടിർക്കെ, പശ്ചിമബംഗാളിലെ ദീപക്ക് സമാജ് പതി, തമിഴ്നാട്ടുകാരി ആർ. ഋതിക എന്നിവരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതി വിജയിച്ച് അഭിമാനമായത്. തമിഴ്നാട്ടുകാരി ഋതികക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. ഖുശ്ബു ഭായിക്ക് മൂന്ന് എ പ്ലസും പ്രസീല ടിർക്കെക്ക് ആറ് എ പ്ലസും ദ്വീപ് സമാജ് പതിക്ക് രണ്ട് എ പ്ലസുമാണ് ലഭിച്ചത്.
ഇരു സംസ്ഥാനക്കാരാണെങ്കിലും പ്രസീലയും ഖുശ്ബുഭായും അടുത്ത ബന്ധുക്കളാണ്. ബെനഡിക്ട് ടിർക്കെ-ഗുൽനെത്ത ദമ്പതികളുടെ മകളാണ് പ്രസില്ല. പ്രസില്ലയുടെ മാതൃ സഹോദരന്റെ മകളാണ് ഖുശ്ബു. മാതാപിതാക്കളില്ലാത്തതിനാൽ ഖുശ്ബു പ്രസില്ലയുടെ വീട്ടുകാരോടൊപ്പമാണ് താമസിക്കുന്നത്. പൈരടുക്കത്ത് താമസിക്കുന്ന രമേശ്-ശാന്തി പ്രിയ ദമ്പതികളുടെ മകളാണ് ഋതിക. അതിയാമ്പൂരിൽ താമസിക്കുന്ന തിലോക്ക്-ശ്രാവന്തി ദമ്പതികളുടെ മകനാണ് ദീപ് സമാജ് പതി. അച്ഛൻ അസുഖബാധിതനായതിനെ തുടർന്ന് അമ്മ ആശുപത്രി ജോലിയെടുത്താണ് കുടുംബം നോക്കുന്നത്. വർഷങ്ങളായി കുടുംബം കാഞ്ഞങ്ങാടിന്റെ സമീപ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇവരുടെ വിജയം നാടിനും അഭിമാനമായി. യു.പി സ്കൂൾ മുതൽ വിദ്യാഭ്യാസം കാഞ്ഞങ്ങാട്ട് തന്നെയായിരുന്നു.