അനധികൃത മത്സ്യബന്ധനം; കർണാടക ബോട്ട് പിടികൂടി
text_fieldsകേരള തീരത്ത് അനധികൃത മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ പിടികൂടിയ കര്‍ണാടക രജിസ്ട്രേഷനുള്ള മത്സ്യബന്ധന ബോട്ട്
കാസർകോട്: കേരളതീരത്ത് അനധികൃത മത്സ്യബന്ധനം നടത്തുകയായിരുന്ന നൂർ ഇ ബഹർ എന്ന കർണാടക രജിസ്ട്രേഷനുള്ള മത്സ്യബന്ധന ബോട്ട് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ കെ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി. സിവിൽ ഓഫിസറായ അർജുൻ ബി. പൊതുവാൾ, സീ റസ്ക്യൂ ഗാർഡുമാരായ അഷ്ഫാഖ് അലി, രാജേഷ് എന്നിവരും ഹാർബർ ഗാർഡുമാരായ ശിവകുമാർ, ധനീഷ് എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത വകയിൽ ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ലഭിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി നിയമ നടപടികൾ സ്വീകരിച്ചതിനുശേഷം രണ്ടരലക്ഷം രൂപ ബോട്ടിന് പിഴചുമത്തി. ആകെ നാലുലക്ഷം രൂപ പിഴയിനത്തിൽ ലഭിച്ചു. വരും ദിവസങ്ങളിലും പട്രോളിങ് ശക്തമായി തുടരുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.


