കാടുമൂടി കുമ്പള റെയിൽവേ ഭൂമി
text_fieldsകുമ്പള: കാടുമൂടിയും വന്മരങ്ങൾ അപകട ഭീഷണി ഉയർത്തിയും നിൽക്കുന്ന കുമ്പള റെയിൽവേ ഭൂമി ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിനായി പരിഗണിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി. കുമ്പളയിലെ ഏക്കർ കണക്കിന് റെയിൽവേ ഭൂമി ഉപയോഗപ്പെടുത്തി കേന്ദ്ര സർവകലാശാലക്കുകീഴിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യുട്ടിവ് യോഗം ആവശ്യപ്പെട്ടു.
എസ്.എസ്.എൽ.സിയും പ്ലസ് ടുവും കഴിഞ്ഞാൽ ജില്ലയിലെ വിദ്യാർഥികളിൽ ഏറെയും ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. കുമ്പളയിലെ റെയിൽവേ ഭൂമിയിൽ കേന്ദ്ര സർക്കാറിന് കീഴിൽ ഡിഗ്രി പഠനവും ബിരുദാനന്തര കോഴ്സുകളുമടങ്ങിയ കോളജ് സ്ഥാപിച്ചാൽ അത് ജില്ലയിലെ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകും.
നിലവിൽ കേന്ദ്രസർക്കാറിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്നത് പെരിയയിലെ സെൻട്രൽ യൂനിവേഴ്സിറ്റി മാത്രമാണ്. ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ-വിദ്യാഭ്യാസ മന്ത്രിമാർക്കും റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി സി.പി. ജോണിനും ജനപ്രതിനിധികൾക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എ.എം. സിദ്ദീഖ് റഹ്മാൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. കെ.പി. മുഹമ്മദ് സ്മാർട്ട്, വിജയകുമാർ, ബി.എ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ്, എം.എ. മൂസ, ടി.കെ. അൻവർ, എം.എം. റഹ്മാൻ, ഖാദർ മൊഗ്രാൽ, മുഹമ്മദ് അബ്കോ, എം.ജി.എ. റഹ്മാൻ, റിയാസ് കരീം, ടി.കെ. ജാഫർ, എച്ച്.എം. കരീം, അഷ്റഫ് പെർവാഡ്, മുർഷിദ് മൊഗ്രാൽ, അബ്ദുല്ലക്കുഞ്ഞി നട്പ്പളം, എം.എസ്. മുഹമ്മദ് കുഞ്ഞി, ടി.എ. ജലാൽ, എ.എച്ച്. ഇബ്രാഹിം, അബ്ദുല്ല കുഞ്ഞി കോട്ടക്കുന്ന്, വിശ്വനാഥൻ, കെ. മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവർ സംസാരിച്ചു. എം.എ. അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.


