കായിക മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കും -മന്ത്രി ജനീഷ്
text_fieldsഒ.ജെ. ജനീഷ്
കാസർകോട്: സംസ്ഥാനത്തെ കായിക മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. ഡി.സി.സി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് കണക്കെടുപ്പ് നടത്താൻ ആലോചനയുണ്ട്. കായിക മേഖലയുടെ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും.
സി.എസ്.ആർ ഫണ്ടുകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിൽ കായിക മേഖലയിലുള്ള പ്രശ്നങ്ങൾ കഴിഞ്ഞ സർക്കാറിന്റെ കാലത്തുള്ളതാണ്. 2018 മുതൽ പല ആനുകൂല്യങ്ങളും നൽകിയിട്ടില്ല. കായിക വകുപ്പിൽ നടത്തിയ പിൻവാതിൽ നിയമങ്ങൾ അംഗീകരിക്കില്ല.
ഒരു ഫണ്ടും കായിക വകുപ്പിൽ വകമാറ്റാനാവില്ല. മുൻഗണന കായിക താരങ്ങൾക്ക് മാത്രമായിരിക്കും. പി.എസ്.സി അഴിമതിക്കെതിരെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെയും യൂത്ത് കോൺഗ്രസ് ശക്തമായ സമരങ്ങൾ നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡി.സി.സി ഭാരവാഹികളായ എം.സി. പ്രഭാകരൻ, ജെ.എസ്. സോമശേഖര, കെ. ഖാലിദ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


