ചതുപ്പുനിലത്തിൽ ദേശീയപാത; ആശങ്കയിൽ നാട്ടുകാർ
text_fieldsനീലേശ്വരം പാലത്തിന് സമീപം ചതുപ്പുഭൂമിയിലെ ദേശീയപാത നിർമാണം
നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം റീച്ചിൽ പുഴയോരത്തോടുചേർന്ന് നിർമിക്കുന്ന റോഡ് പ്രവൃത്തി നടക്കുന്നത് ചതുപ്പിൽ. ഇത് കൂടാതെ 69 വർഷം പഴക്കമുള്ള നീലേശ്വരം പുഴക്ക് കുറുകെ നിർമിച്ച പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. പഴയ പാലത്തിന് സമീപം നിർമിക്കുന്ന പുതിയ പാലം നല്ല ഉയരത്തിലാണുള്ളത്. ഈ പുതിയപാലത്തിന് തെക്കുഭാഗത്തായി നടക്കുന്ന റോഡ് നിർമാണ ഭൂമി ചതുപ്പ് പ്രദേശമാണ്. ആദ്യദിവസം തന്നെ മണ്ണുമാന്തിയന്ത്രം ഈ ചതുപ്പിൽ താഴ്ന്നുപോയിരുന്നു.
ഇങ്ങനെയുള്ള സ്ഥലത്ത് പുതിയ റോഡും അരികുഭിത്തിയും നിർമിച്ചാൽ ഏതുനിമിഷവും തകർന്നുവീഴുമെന്ന് നാട്ടുകാർ അപകടസൂചന നൽകുന്നുണ്ട്. എത്ര കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചാലും ചതുപ്പുനിലത്തിൽ വെള്ളത്തിന്റെ ഉറവ വന്നുകൊണ്ടിരിക്കും. അതുപോലെതന്നെ അപകടാവസ്ഥയിലാണ് 1957ൽ നിർമിച്ച പാലം. ദിവസവും നൂറുകണക്കിന് ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് വലിയ കുലുക്കം സംഭവിക്കുന്നുണ്ടെന്ന് പുഴയിൽ മീൻ പിടിക്കുന്ന തൊഴിലാളികൾ പറഞ്ഞു.
ദേശീയപാതക്ക് സമാന്തരമായി ഇരുഭാഗത്തുമുണ്ടായിരുന്ന ചാലുകൾ നിർമാണ കമ്പനി മണ്ണിട്ട് മൂടിയെന്നും പുഴയോരത്ത് വെള്ളം കയറാനും തുടങ്ങിയതോടെ കരയിടിച്ചിലും രൂക്ഷമായി. ഇതുകൂടാതെ നൂറ്റാണ്ടുകൾ പഴക്കമുള പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാണ്.
കരുവാച്ചേരി പെട്രോൾ പമ്പ് മുതൽ പാലം വരെ മണ്ണിട്ട് നികത്തിയാണ് ദേശീയപാത നിർമാണം നടക്കുന്നത്. എന്നാൽ, മണ്ണിട്ട് നികത്തിയശേഷം നിർമിക്കുന്ന റോഡിന് പകരം തൂൺ നിർമിച്ചുള്ള ആകാശപാത വേണമെന്നാവശ്യപ്പെട്ട് ജനകീയസമരം നടക്കുന്നുണ്ട്. മാത്രമല്ല, കഴിഞ്ഞദിവസം പെയ്ത മഴയിൽ ദേശീയപാത സർവിസ് റോഡിൽ വെള്ളക്കെട്ടുമൂലം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ദേശീയപാത നീലേശ്വരത്ത് എംബാങ്ക്ഡ് രീതിയിൽ നിർമിക്കാതെ എലിവേറ്റഡ് രീതിയിൽ നിർമിച്ചാൽ മാത്രമേ നഗരം വിഭജിക്കാതെ നീലേശ്വരത്തെ പ്രവേശനകവാടം നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നാണ് ജനങ്ങൾ പറയുന്നത്.


