അള്ളംകോട് പാലം പുതുക്കിപണിയാൻ ആലോചന
text_fieldsഅജാനൂർ: രാവണീശ്വരം മേഖലയെ കാഞ്ഞങ്ങാട് നഗരവുമായി ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന അള്ളംകോട് പാലം പുതുക്കിപണിയാൻ നടപടി. ഈമാസം 29ന് വൈകിട്ട് നാലിന് പാലത്തിനരികെയുള്ള അള്ളംകോട് ചേടിക്കണ്ടം ക്ഷേത്രപരിസരത്ത് നാട്ടുകാരുടെ യോഗം ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി അറിയിച്ചു.
പാലത്തിന്റെ മുകൾഭാഗത്ത് കാര്യമായ കുഴപ്പങ്ങൾ കാണാനില്ലെങ്കിലും അടിഭാഗം കമ്പികൾ തുരുമ്പിച്ച് കോൺക്രീറ്റുകൾ അടർന്നുവീഴുന്ന സ്ഥിതിയാണ്. വലിയ അപകടം നാട് കാത്തിരിക്കുന്നുവെന്ന് മാധ്യമം വാർത്ത നൽകിയിരുന്നു. പഞ്ചായത്തിന്റെ പുതിയ നീക്കത്തിൽ നാട്ടുകാർക്ക് പ്രതീക്ഷയുണ്ട്. കാൽനടക്കും ഇരുചക്ര വാഹനങ്ങൾക്കും മാത്രം സഞ്ചരിക്കാൻ പാകത്തിലുള്ള പാലമാണിപ്പോൾ അടിഭാഗം തുരുമ്പെടുത്തും കോൺക്രീറ്റ് ഇളകിയും തകർന്നുകൊണ്ടിരിക്കുന്നത്. രണ്ടുമീറ്റർ വീതി മാത്രമുള്ള നടപ്പാലത്തിൽകൂടി ചെറുകിട പാചകവാതകം കയറ്റിയുള്ള ചെറുകിട വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
നൂറ്റാണ്ടുമുമ്പുതന്നെ രാവണീശ്വരത്തുനിന്ന് കാഞ്ഞങ്ങാടേക്ക് കാൽനടയായി പുഴകടന്ന് പോകുമായിരുന്ന വഴിയായിരുന്നു ഇത്. തണ്ണോട്ട്, രാവണീശ്വരം, മാക്കി, പാടിക്കാനം എന്നിവിടങ്ങളിൽനിന്നെല്ലാം കാഞ്ഞങ്ങാടേക്കുള്ള പ്രധാനവഴി പുഴകടന്നുള്ള ഈ വഴിയാണ്. മടിയൻകൂലോം ക്ഷേത്രത്തിലേക്കും ഇതായിരുന്നു വഴി. ചാലിങ്കാൽ ചാമുണ്ഡിക്കുന്ന് റോഡിൽ പാറക്കടവിലും കോടാട്ടും പാലം വന്നതോടെ അള്ളംകോടിനെ മറന്നു. അള്ളംകോടിനായി തീരുമാനിച്ച വലിയ പാലമാണണ് പിന്നീട് കോടാട്ടേക്ക് മാറ്റിയതെന്ന് ആക്ഷേപമുണ്ടായി.
അള്ളംകോട് നടപ്പാലം മാത്രം പണിതു. പഞ്ചായത്ത് ഫണ്ടിനോടൊപ്പം നാട്ടുകാരുടെ സംഭാവനയും ചേർത്താണ് നടപ്പാലം പണിതത്. ജില്ലയിൽ പലയിടത്തും വൻകിട പാലങ്ങൾ കിഫ്ബി വഴി പണിയുമ്പോഴും അള്ളംകോട് നടപ്പാലം പാലം തകർച്ചയിലായിട്ടും ആരുംതിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. പാലം അപകടത്തിലേക്ക് നീങ്ങുന്ന കാര്യം സമീപവാസി എ.വി. തമ്പാനാണണ് മാധ്യമങ്ങളെ അറിയിച്ചത്. പഞ്ചായത്തിന്റെ തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എ.വി. തമ്പാൻ പറഞ്ഞു. രാവണീശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് ഏറ്റവും അടുത്ത വഴി അള്ളംകോട് വഴിയാണ്. നാട്ടുകാരുടെ സഹായത്തോടെ പണിത നടപ്പാലമാണിത്. ഈ മഴക്കാലം കടന്നുപോകുമോ എന്ന് സംശയമാണ്. വലിയ കുത്തൊഴുക്ക് ഈ പുഴയിൽ ഉണ്ടാകാറുണ്ട്. അപകടഭീതി നിലനിൽക്കുന്നതിനാൽ അടിയന്തര ഇടപെടൽ വേണമെന്ന് തമ്പാൻ പറഞ്ഞു.


