വരുമാനത്തിൽ കുതിപ്പ്; വികസനത്തിൽ കിതപ്പ്
text_fieldsനീലേശ്വരം റെയിൽവേ സ്റ്റേഷൻ
നീലേശ്വരം: യാത്രാക്ലേശങ്ങളും സ്റ്റോപ്പുകളുടെ കുറവുമുണ്ടെങ്കിലും വരുമാനത്തിൽ നീലേശ്വരം റെയിൽേവ സ്റ്റേഷൻ കുതിക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായ 2025-26 സാമ്പത്തിക വർഷത്തെ ഔദ്യോഗിക കണക്കുകൾപ്രകാരം സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ വരുമാന റാങ്കിങ്ങിൽ മികച്ച മുന്നേറ്റമാണ് നീലേശ്വരം കാഴ്ചവെച്ചത്.
കഴിഞ്ഞ വർഷം 7.79 കോടി രൂപയായിരുന്നു നീലേശ്വരം സ്റ്റേഷന്റെ പാസഞ്ചർ വരുമാനം. എന്നാൽ 2025-26 വർഷത്തിൽ ഇത് 8.49 ആയി ഉയർന്നു. ഒറ്റ വർഷത്തിനിടെ 70 ലക്ഷത്തിലധികം രൂപയുടെ വരുമാന വർധനയാണ് സ്റ്റേഷനിലുണ്ടായത്.
ഇതോടെ കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയിൽ 35ാം സ്ഥാനത്തെത്താനും നീലേശ്വരത്തിന് സാധിച്ചു. ജില്ലയിലെ മലയോര മേഖലയിലുള്ളവരുടെ പ്രധാന റെയിൽവേ ആശ്രയമാണ് നീലേശ്വരം സ്റ്റേഷൻ. ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി, മടിക്കൈ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ട്രെയിൻ യാത്രക്കായി പ്രധാനമായും ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഈ മേഖലകളിൽനിന്നുള്ള യാത്രക്കാരുടെ വർധനയാണ് സ്റ്റേഷന്റെ വരുമാന കുതിപ്പിന് കരുത്തായത്.
വരുമാനത്തിൽ വലിയ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ നീലേശ്വരം സ്റ്റേഷനിൽ അടിയന്തരമായി വികസന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്റ്റേഷന്റെ പരിമിതമായ സൗകര്യങ്ങൾ പരിഹരിക്കുന്നതിനായി പുതിയ കെട്ടിടങ്ങൾ നിർമിക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, മേൽക്കൂരകളുടെ വിപുലീകരണം, കൂടുതൽ വിശ്രമമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. ഇതിനുപുറമെ, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നീലേശ്വരത്ത് ആർ.പി.എഫിന്റെ യൂനിറ്റ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. വരുമാനത്തിലെ ഈ കുതിച്ചുചാട്ടം പരിഗണിച്ച് കൂടുതൽ ദീർഘദൂര വണ്ടികൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. ആവശ്യത്തിന് സ്റ്റോപ്പുകളില്ലാത്തത് നിലവിൽ മലയോര മേഖലയിൽനിന്നുള്ള യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ആർ.ടി.ഐ വഴി ലഭിച്ച പുതിയ വരുമാന കണക്കുകൾ മുൻനിർത്തി പുതിയ കെട്ടിടങ്ങൾ, ആർ.പി.എഫ് യൂനിറ്റ് എന്നിവയുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയിൽവേ അനുകൂല തീരുമാനമെടുക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ജില്ലയിൽ സ്വന്തമായി 24 ഏക്കർ ഭൂമിയുള്ളത് നീലേശ്വരത്ത് മാത്രമാണ്.


