കപ്പൽ ജീവനക്കാരുടെ അപകട അനുഭവങ്ങൾ
text_fieldsകാസർകോട്: കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പൽ ജീവനക്കാരുള്ളത് കാസർകോട് ജില്ലയിലാണ്. കേരളത്തിലെ പതിനായിരത്തോളം അംഗങ്ങളുള്ള കപ്പലോട്ടക്കാരുടെ ക്ലബ് അംഗങ്ങളിൽ 3000 പേർ ജില്ലയിലെ ഉദുമയിലും ഉപ്പളയിലുമാണ്. ലോകത്ത് എവിടെ കപ്പൽ അപകടമുണ്ടായാലും അതിൽ ഉദുമക്കാരോ ഉപ്പളക്കാരോ ഉണ്ടാകുമെന്നാണ് അനുഭവം. അവരിൽ ചിലരുടെ അപകട അനുഭവങ്ങൾ...
ചുറ്റിലും വെള്ളമായാലും കപ്പലിൽ പിടിച്ച തീ അണയില്ല
കാസർകോട്: ഗൾഫിൽനിന്ന് അസംസ്കൃത എണ്ണയുമായി പുറപ്പെട്ട വി.എൽ.സി.സി (വെരി ലാർജ് ക്രൂഡ് കരിയർ) കപ്പലായ മോബിൾ ഹോക്ക് ജർമനിയിലെ വില്യംസ് ഹെവൻ എന്ന പോർട്ടിൽ എണ്ണ ഡിസ്ചാർജ് ചെയ്തുകൊണ്ടിരിക്കെ കപ്പലിന് തീപിടിച്ച അനുഭവമാണ് പാലക്കുന്നിൽ കുട്ടിയുടേത്. കരാർ അവസാനിപ്പിച്ച് കപ്പലിൽനിന്ന് ഇറങ്ങാനിരിക്കെ തലേദിവസമാണ് സംഭവം. പതിവില്ലാത്തവിധം പമ്പ് മുറിയിൽനിന്ന് വലിയ ശബ്ദവും തുടർന്ന് പുകയും ശ്രദ്ധയിൽപെട്ട ഉടനെ ഡിസ്ചാർജിങ് ഓപറേഷൻ നിർത്തി. എമർജൻസി അലാറമിട്ട് തുറമുഖ അതോറിറ്റിയെ വിവരമറിയിച്ചു.
പരിശോധനയിൽ പമ്പ് മുറി മുഴുവൻ കറുത്ത പുക മാത്രം. സൂപ്പർ ടാങ്കർ കപ്പലാണ്. തീപിടിച്ചത് പമ്പ് റൂമിലും. അത്യന്തം ഗൗരവമായ അവസ്ഥ. തൊട്ടപ്പുറം ഭീമാകാരങ്ങളായ എണ്ണ നിറച്ച ടാങ്കുകൾ. ജർമൻ ഫയർ ഫൈറ്റിങ് സ്ക്വാഡ് കപ്പലിൽ കയറി നാലു പേരൊഴികെ മുഴുവൻ പേരെയും തുറമുഖത്ത് ഇറക്കി.
തീയണക്കൽ ദൗത്യം അവർ ഏറ്റെടുത്തു. രാത്രി എട്ടിന് തുടങ്ങിയ തീയണക്കൽ രാവിലെ വരെ നീണ്ടു. തീ പടർന്നിരുന്നുവെങ്കിൽ ആ തുറമുഖം തന്നെ തീയിൽ അമരുമായിരുന്നു. ലക്ഷക്കണക്കിന് മെട്രിക് ടൺ കറുത്ത എണ്ണയാണ് കപ്പലിൽ. കേടുപാടുകൾ തീർത്തു പതിവുരീതിയിലേക്ക് മാറാൻ പിന്നെയും നാളുകൾ ഏറെ വേണ്ടിവന്നു. ചുറ്റിലും വെള്ളമായാലും കപ്പലിൽ പിടിച്ച തീ അത്ര പെട്ടെന്ന് അണയില്ല -പാലക്കുന്നിൽ കുട്ടി പറഞ്ഞു.
ഇബ്രാഹിം പടിയിറങ്ങിയ കപ്പലിൽനിന്ന് കാണാതായത് 21 പേരെ
മാർജൻ എന്ന ചരക്കു കപ്പലിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയ അനുഭവമാണ് കാഞ്ഞങ്ങാട്ടെ കെ. ഇബ്രാഹിം എന്ന കപ്പലോട്ടക്കാരന് പറയാനുള്ളത്. ഗൾഫ് തീരത്ത് കപ്പൽ മുങ്ങി 21 പേരെ കാണാതായ സംഭവത്തിൽ രക്ഷപ്പെട്ടയാളാണ് ഇബ്രാഹിം. കല്യാണമുറപ്പിച്ചതിനാൽ ഏതാനും ദിവസം മുമ്പ് കപ്പലിൽനിന്ന് ഇറങ്ങി നാട്ടിലെത്തിപ്പോഴാണ് താൻ ഇറങ്ങിയ കപ്പൽ മുങ്ങിയ വാർത്ത ഇബ്രാഹിം അറിയുന്നത്. തനിക്ക് പകരം കപ്പലിൽ കയറിയ ആൾ അടക്കം 21 പേർ മരിച്ച കഥ. മറ്റു കടൽ ദുരന്തവാർത്തകൾ കേൾക്കുമ്പോൾ നെഞ്ചു പിടഞ്ഞുപോകുന്നുവെന്ന് ജോലിയിൽനിന്ന് വിരമിച്ച ഇബ്രാഹിം പറയുന്നു. കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് വൈസ് പ്രസിഡന്റാണ്. മുംബൈ തുറമുഖത്തുനിന്ന് ഗൾഫിലേക്ക് പുറപ്പെട്ടതാണ് മർജാൻ എന്ന കാർഗോ കപ്പൽ. 12 മണിക്കൂർ കപ്പലുമായി ബന്ധം ഉണ്ടായിരുന്നു. മൂന്നു മലയാളികൾ ഉൾപ്പെടെ 21 പേർ കപ്പലിലുണ്ടായിരുന്നു. എല്ലാവരും അതിൽപെട്ടു.
നങ്കൂരം കുത്തി തുരന്ന കപ്പലിൽ കുഞ്ഞിക്കണ്ണൻ
2009ൽ കെമിക്കൽ ടാങ്കർ ഷിപ്പിൽനിന്ന് വിരമിച്ച കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി പി.വി. കുഞ്ഞിക്കണ്ണൻ വലിയ കപ്പൽ കെമിക്കൽ ടാങ്കർ അപകടത്തിലേക്ക് പോകുന്നതിന് സാക്ഷിയായിരുന്നു. ജപ്പാൻ തുറമുഖത്തുനിന്ന് അമേരിക്കയിലേക്ക് രാസവസ്തുക്കളുമായി പോയ ടാങ്കറിന്റെ നങ്കൂരം മോശം കാലാവസ്ഥയിൽ കപ്പലിൽനിന്ന് ഇളകി ശുദ്ധജല ടാങ്കിന് ദ്വാരം വീഴ്ത്തിക്കൊണ്ടിരുന്നു. കുടിവെള്ളത്തിൽ ഉപ്പു കയറി.
ഒരു മാസത്തോളം കുടിക്കാൻ കൊള്ളാത്ത എമർജൻസി വെള്ളം ഉപയോഗിച്ചുതുടങ്ങി. ഈ സമയം നങ്കൂരം കെമിക്കൽ ടാങ്കിന്റെ അടുത്തേക്ക് എത്തിത്തുടങ്ങി. അപ്പോഴേക്കും കാലാവസ്ഥയിൽ ശുഭകരമായ മാറ്റമുണ്ടാവുകയും വൻ അപകടത്തിൽനിന്ന് രക്ഷ നേടുകയും ചെയ്തുവെന്ന് കുഞ്ഞിക്കണ്ണൻ പറയുന്നു. അന്ന് കപ്പൽ തുറമുഖം വിട്ടുകഴിഞ്ഞാൽ തീരത്തേക്ക് ബന്ധപ്പെടാൻ ഇന്നത്തെ മാർഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. 40 പേരാണ് കെമിക്കൽ ടാങ്കർ ഷിപ്പിലുണ്ടായിരുന്നത്.
ദീർഘകാലം കപ്പൽ ജീവിതം നയിച്ച കുഞ്ഞിക്കണ്ണൻ 1983ലാണ് കപ്പൽ ജീവിതത്തിൽനിന്ന് വിരമിച്ചത്. ഇന്നും തിരിച്ചുകിട്ടിയ ജീവിതത്തെ ഓർത്ത് അദ്ദേഹം വിസ്മയിക്കുന്നതോടൊപ്പം നഷ്ടപ്പെട്ട സഹപ്രവർത്തകർ ഞെട്ടിക്കുന്ന ഓർമയുമാകുന്നു. ഓരോ കപ്പൽ അപകടവും ഈ ഓർമ പുതുക്കലാവുകയാണ് കുഞ്ഞിക്കണ്ണന്.
പാലക്കുന്നിൽ കുട്ടി, കെ. ഇബ്രാഹിം, പി.വി. കുഞ്ഞിക്കണ്ണൻ