ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് സി.പി.എം ഓഫിസിൽ; ‘സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കി’
text_fieldsതൃശൂർ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ കോടികളുടെ ഡീലുണ്ടാക്കിയെന്ന് ആരോപണം. നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്, സി.പി.എമ്മിന്റെ തൃശൂർ ജില്ലാകമ്മിറ്റി ഓഫിസിൽ വാർത്താസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്.
എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. ‘ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി.എൻ. പ്രതാപൻ ഓടിയെത്തുന്നു. പൊലീസുമായി കയർക്കുന്നു. ബിജെപിക്കെതിരേ വലിയ പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങൾ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങൾ മൂന്നുദിവസം മുൻപേ അത് അറിഞ്ഞു, ആ പ്ലാൻ ചെയ്യുന്ന പരിപാടി. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്‌ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്‌ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം. പക്ഷേ, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതാപൻ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോൺഗ്രസ് പ്രവർത്തകരുടെ കൈവശം രേഖകളായിട്ടുണ്ട്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ടി.എൻ. പ്രതാപൻ ബി.ജെ.പിയുമായി ഉണ്ടാക്കിയ അവിശുദ്ധമായ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിനു വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും പ്രവർത്തകർക്കിടയിൽ രേഖകളായിട്ടുണ്ട്. സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിനു വേണ്ടി പ്രതാപൻ നടത്തിയ ഇടപെടൽ നിങ്ങൾക്ക് കൃത്യമായി മനസ്സിലായല്ലോ. നിസ്സാര ഇടപാടല്ല നടത്തിയത്, കോടാനുകോടി രൂപയുടെ ഇടപാടാണ് നടത്തിയത്. എന്റെ കണ്ണുകൊണ്ട് ഞാൻ കണ്ടതാണ്. എട്ടു കോടി രൂപയാണ് നാട്ടികയിലും മണലൂരിലും വിതരണത്തിനു വേണ്ടി സുരേഷ് ഗോപിയുടെ കൈയ്യിൽ നിന്ന്, ബി.ജെ.പിയുടെ കയ്യിൽ നിന്ന് കൈപ്പറ്റി ടി.എൻ. പ്രതാപൻ വിതരണം ചെയ്തത്. രാവിലെ ഇയാൾ കോൺഗ്രസും വൈകുന്നേരം ബി.ജെ.പിയും ആണ്’ -ഫിറോസ് ആരോപിച്ചു.
മുൻമന്ത്രി സി. രവീന്ദ്രനാഥാണ് മണലൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി. കെ.കെ. അനീഷ്‌കുമാറാണ് എൻ.ഡി.എ സ്ഥാനാർഥി.


