Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറബനമുട്ട് വിധിയിൽ...

അറബനമുട്ട് വിധിയിൽ തോന്നിയ സംശയം, അപ്പീൽ പരാജയപ്പെട്ടപ്പോൾ ഹൈകോടതിയിലേക്ക്; ഒടുവില്‍ ഷിബിയാനും സംഘവും സംസ്ഥാന കലോത്സവത്തിന്...

text_fields
bookmark_border
Kerala school youth festival
cancel
camera_alt

അഹമ്മദ് ഷിബിയാന്‍റെ അറബ്മുട്ട് ടീം

മലപ്പുറം / കാസർകോട്: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിലെ അറബനമുട്ട് മത്സരം കാണാനെത്തിയവരെല്ലാം ഉറപ്പിച്ചതായിരുന്നു ഷിബിയാൻ നയിച്ച ടീം ഒന്നാം സ്ഥാനം നേടുമെന്ന്. എന്നാൽ ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി, മലപ്പുറം പൂക്കൊളത്തൂർ സി.എച്ച്.എം ഹൈസ്കൂളിന് നാലാം സ്ഥാനം മാത്രം. വിധികർത്താക്കളുടെ അനീതിക്കിരയായ പത്താം ക്ലാസ് വിദ്യാർഥിയായ അഹമ്മദ് ഷിബിയാനും (15) സംഘവും പിന്മാറിയില്ല.

വിധി നിർണയത്തിലെ സംശയത്തെ തുടർന്ന് ഷിബിയാന്‍റെ ടീം അപ്പീൽ നൽകാൻ തീരുമാനിച്ചു. ഏറ്റവുമധികം പിന്തുണ നൽകിയത് ഷിബിയാന്‍റെ പിതാവായിരുന്നു. പിറ്റേന്ന് തന്നെ ടീം 5,000 രൂപ ഫീസ് അടച്ച് അപ്പീൽ നൽകി. പക്ഷേ, വിദ്യാഭ്യാസ വകുപ്പിന്റെ അപ്പീൽ സംവിധാനത്തിൽ പരാജയപ്പെട്ടതോടെ ഷിബിയാൻ ഹൈകോടതിയെ സമീപിച്ചു. ജനുവരി 6ന് കേസ് ഹൈകോടതിയിൽ എത്തി.

നവംബർ 18 നും 22 നും നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനാറ് അറബനമുട്ട് ടീമുകളാണ് മത്സരിച്ചത്. ഒന്നാം സ്ഥാനം എടരിക്കോട് പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിനായിരുന്നു. കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും മഞ്ചേരിയിലെ എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടിയിരുന്നു.

ഹരജി പരിഗണിച്ച ഹൈകോടതി ജസ്റ്റിസ് വി.ജി. അരുൺ, ഷിബിയാന്റെ സംശയത്തോട് യോജിക്കുകയും മൂന്ന് ജഡ്ജിമാരിൽ ഒരാൾ ഇരു ടീമുകൾക്ക് മാർക്ക് അധികം നൽകി കൃത്രിമത്വം കാണിച്ചതായി കണ്ടെത്തുകയും ചെയ്തു. പ്രഥമദൃഷ്ട്യാ മാർക്ക് കണക്കാക്കിയ രീതിയും തിരുത്തലുകൾ നടത്തിയ രീതിയും കൃത്രിമത്വത്തിനുള്ള ശ്രമത്തെ സൂചിപ്പിക്കുന്നു എന്ന് കോടതി നിരീക്ഷിച്ചു. ആകെ മാർക്ക് തെറ്റായി കണക്കാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി ആവശ്യപെട്ടു. ജനുവരി 9ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ, ഇന്ന് മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഷിബിയാനും സംഘത്തിനും പങ്കെടുക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുമതി നൽകി.

വിദ്യാർഥികളുടെ ന്യായമായ വിജയം നിഷേധിക്കാൻ ശ്രമിച്ച ജഡ്ജിമാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഷിബിയാന്‍റെ അഭിഭാഷകൻ അഡ്വ. അമീൻ ഹസ്സൻ പറഞ്ഞു. നിയമ പോരാട്ടം അവസാനിച്ചിട്ടില്ല. അപ്പീലുകളിലൂടെയോ കോടതി ഉത്തരവുകളിലൂടെയോ സംസ്ഥാന സ്കൂൾ കലോൽസവത്തിന് യോഗ്യത നേടുന്ന ടീമുകൾക്ക് (10-ാം ക്ലാസിൽ) എ ഗ്രേഡ് നേടുകയും അവരുടെ ജില്ലയിൽ നിന്ന് ആദ്യം തിരഞ്ഞെടുത്ത ടീമിനെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്താൽ മാത്രമേ 30 ഗ്രേസ് മാർക്കിന് അർഹതയുള്ളൂ. ഷിബിയന്റെ കേസിൽ, അവരുടെ ടീം ജില്ലയിലെ ഏറ്റവും മികച്ച ടീം തന്നെയാണ്. അർഹതപ്പെട്ട സ്ഥാനത്തുനിന്നും മാറ്റി നിർത്തപ്പെട്ട് പിന്നീട് കോടതി വിധിയിലൂടെ തിരിച്ചെത്തുന്ന ഇവർക്ക് ഈ നിയമം മാറ്റി നൽകേണ്ടതാണെന്ന് അഡ്വ. അമീൻ ഹസ്സൻ പറഞ്ഞു. ഹൈകോടതിയുടെ മുമ്പാകെ സമർപ്പിച്ച പ്രധാന അപേക്ഷകളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കാര്യങ്ങൾ എപ്പോഴും ഇങ്ങനെയാകണമെന്നില്ല. അപ്പീൽ നൽകാനോ കോടതിയെ സമീപിക്കാനോ സാമ്പത്തിക ശേഷിയില്ലാതെ പരാതിയൊന്നും നൽകാതെ പിന്മാറുന്നവർ അനവധിയാണ്. അത്തരമൊരു കഥയാണ് കാസർകോട് ബോവിക്കാനത്തെ ബി.എ.ആർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രീതികയുടേത്....

അപ്പീൽ നൽകാതെ പിന്മാറിയ പ്രീതിക

ജില്ലാതല സ്കൂൾ കലോൽസവത്തിലെ ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട് മത്സരത്തെച്ചൊല്ലിയാണ് കാസർകോട് ബോവിക്കാനത്തുള്ള ബി.എ.ആർ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി പ്രീതിക ബാലകൃഷ്ണന് പരാതിയുണ്ടായിരുന്നത്. മോണോ ആക്ട്, നാടക മത്സരങ്ങൾക്ക് ശശി പട്ടന്നൂരിനെ വിധികർത്താവായി നിയമിക്കരുത് എന്നായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രീതിക ബാലകൃഷ്ണൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. നാടക പരിശീലകനായ പി. ശശികുമാർ നീലേശ്വരവുമായി ശശി പട്ടന്നൂരിന് അടുപ്പമുണ്ടെന്ന് പ്രീതിക പരാതിയിൽ പറഞ്ഞിരുന്നു. ശശികുമാരിന്‍റെ വിദ്യാർഥികൾ മോണോ ആക്ട് മത്സരങ്ങളിൽ പതിവായി മുൻപന്തിയിൽ എത്താറുണ്ട്. ഇത് ചൂണ്ടികാട്ടി ശശികുമാറും പട്ടന്നൂരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും പ്രീതിക പരാതിക്കൊപ്പം സമർപ്പിച്ചു.

എന്നാൽ പരാതികൊണ്ട് ഒരു മാറ്റവും ഉണ്ടായില്ല. ശശി പട്ടന്നൂർ തന്നെ മോണോ ആക്ട് മത്സരത്തിന്‍റെ വിധികർത്താവായി എത്തി. ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ ശശികുമാർ പരിശീലനം നൽകിയ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. മത്സര ഫലം തന്നെ ഏറെ വിഷമത്തിലാക്കിയെന്ന് പ്രതീക പറയുന്നു.

‘എട്ട് ടീമുകളുണ്ടായിരുന്നു. ഞാൻ അതിൽ അവസാന സ്ഥാനത്താണെന്നാണ് അവർ എന്നോട് പറഞ്ഞത്’ -പ്രതീക പറഞ്ഞു. സ്ഥിരവരുമാനമില്ലാത്ത കുടുംബത്തിൽ അമ്മ മാത്രമാണ് പ്രതീകക്കുള്ളത്. അപ്പീൽ നൽകാനോ കോടതിയെ സമീപിക്കാനോ ഉള്ള സാമ്പത്തിക ശേഷിയില്ല. ജില്ലാ തലത്തിൽ അപ്പീൽ ഫീസ് 5,000 രൂപയാണ്. അപ്പീൽ വിജയിച്ചാൽ സംസ്ഥാന തലത്തിൽ മത്സരിക്കാൻ വിദ്യാർഥിക്ക് 10,000 കൂടി കെട്ടിവെക്കണം. ജില്ലാതല വിജയിയെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ഈ തുക തിരികെ ലഭിക്കൂ. തന്‍റെ സാഹചര്യങ്ങൾ കാരണം പ്രീതിക ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
TAGS:Kerala School Youth Festival youth festival arts Culture Students School Kalolsavam 2026 
News Summary - Kerala class 10 student moves HC, exposes event judges' unfair practices
Next Story