നൂറിൽപരം സീറ്റുകളിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് പി.ഡി.പി; നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കും
text_fieldsകൊച്ചി : കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് പി.ഡി.പി. എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്വീകരിക്കുന്നത്. ഇത്രയും കാലം തുടർന്നുവരുന്ന പിന്തുണ ഇത്തവണയും എൽ.ഡി.എഫിന് തന്നെ നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായും എം.വി ഗോവിന്ദനുമായും കൃത്യമായി ചർച്ച ചെയ്തണ് തീരുമാനം എടുത്തതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ നൂറിൽപരം സീറ്റുകളിൽ പി.ഡി.പിക്ക് വ്യക്തമായ സ്വാധീനമുണ്ട്. ഏത് മുന്നണിയെ വിജയിപ്പിക്കണം എന്ന് തീരുമാനിക്കുന്ന തരത്തിലുള്ള സ്വാധീനമാണ് പി.ഡി.പിക്കുള്ളത്. പി.ഡി.പി ഏത് മുന്നണിക്ക് പിന്തുണ നൽകുന്നോ ആ മുന്നണി നൂറിനടുത്ത് സീറ്റുമായി ഭൂരിപക്ഷത്തോടെ വിജയിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പി.ഡി.പിയുടെ പിന്തുണ വളരെ പ്രസക്തമാണ്. അപ്രകാരമുള്ള പിന്തുണ വളരെ കൃത്യമായി സ്വീകരിച്ചുകൊണ്ട് അവരോടൊപ്പം ചേർന്നുനിന്ന് അവരുടെ വിജയത്തിന് വേണ്ടി പി.ഡി.പി പ്രവർത്തകർ പ്രവർത്തിക്കും. സാധാരണ നിരുപാധിക പിന്തുണയാണ് നൽകാറുള്ളതെന്നും എന്നാൽ ഇത്തവണ ചർച്ച നടത്തി ആ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പിന്തുണയെന്നും പി.ഡി.പി ഭാരവാഹികൾ പറഞ്ഞു. പാർട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നില്ല, എന്നാൽ മത്സരിക്കുന്നില്ലെങ്കിലും പുതിയൊരു ഗവൺമെന്‍റ് രൂപികരിക്കുന്ന സാഹചര്യമുണ്ടാവുമ്പോൾ ഒരു സഖ്യകക്ഷിക്ക് നൽകുന്ന പരിഗണന പി.ഡി.പിക്കും ഉണ്ടാകണം.
വര്‍ഗീയ-വിദ്വേഷ രാഷ്ട്രീയം ഫണം വിടര്‍ത്തിയാടുന്ന ഇന്ത്യന്‍ സാഹചര്യത്തിന്റെ തനിപ്പകര്‍പ്പായി മതേതര കേരളത്തിന്റെ രാഷ്ട്രീയഭൂമികയേയും മാറ്റിയേടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ -ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര കേരളത്തിന്റെ നിലനില്പിന് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാട് തുടരാനാണ് തീരുമാനമെന്ന് പി.ഡി.പി. നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉത്തരേന്ത്യന്‍ മോഡലില്‍ അധികാരത്തിലെത്താനും അജണ്ടകള്‍ തയ്യാറാക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ ആരോപണങ്ങളുടെ പ്രചാരകരായി മാറുന്നതിലൂടെ ഇടത് വിരുദ്ധതയുടെ ഗുണഭോക്താക്കളായി മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തരാതരം പോലെ വര്‍ഗീയതയെ താലോലിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം കേരളത്തിന്റെ ഭാവിക്ക് കടുത്ത വെല്ലുവിളിയാണ്.
പി.ഡി.പിയുടേയും എല്‍ ഡി എഫിന്റേയും നേതൃതലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായി രൂപപ്പെട്ട രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ പിന്തുണക്കാന്‍ തീരുമാനമെടുത്തതെന്നും നേതാക്കള്‍ പറഞ്ഞു.


