തിളക്കം മങ്ങി കേരളം; പരീക്ഷ കടുപ്പംകൂടിയത് തിരിച്ചടിയായി
text_fieldsതിരുവനന്തപുരം: രാജ്യത്ത് കൂടുതൽ വിദ്യാർഥികൾ ഹാജരാകുന്ന നീറ്റ് യു.ജി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ തിളക്കം മങ്ങി കേരളം. കേരളത്തിൽനിന്ന് ആദ്യ നൂറ് റാങ്കിൽ ഒരാൾ പോലുമില്ല. യോഗ്യത നേടിയവരുടെ എണ്ണത്തിലും മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ വർഷത്തെ ക്രമക്കേടിലും ചോദ്യചോർച്ചയിലും സുപ്രീംകോടതി ഇടപെട്ടത്തോടെ ഇത്തവണ കടുപ്പം കൂട്ടിയ ചോദ്യങ്ങളോടെ നടത്തിയ പരീക്ഷ പൂർത്തിയായപ്പോൾതന്നെ ഭൂരിഭാഗം വിദ്യാർഥികൾക്കും ഉയർന്ന മാർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.
ഈ വർഷം കേരളത്തിൽനിന്ന് 1,21,516 പേർ പരീക്ഷയെഴുതിയതിൽ 73,328 പേരാണ് (60.34 ശതമാനം) യോഗ്യത നേടിയത്. കഴിഞ്ഞവർഷം 1,39,974 പേർ പരീക്ഷയെഴുതിയതിൽ 86,713 പേർ (63.30 ശതമാനം) യോഗ്യത നേടിയിരുന്നു. യോഗ്യത നേടാനുള്ള കട്ട് ഓഫ് മാർക്ക് കുറച്ചിട്ടും വിജയത്തിൽ കേരളം പിന്നാക്കംപോയി. കേരളത്തിൽനിന്നുള്ള ആദ്യ റാങ്കുകാരി അഖിലേന്ത്യാതലത്തിൽ 109ാം സ്ഥാനത്താണ്. കോഴിക്കോട് കുട്ടോത്ത് സ്വദേശിനി ഡി.ബി. ദീപ്നിയയാണ് ഇത്തവണ കേരളത്തിലെ ഒന്നാം റാങ്കുകാരി. ദീപ്നിയക്ക് അഖിലേന്ത്യാതലത്തിൽ പെൺകുട്ടികളിൽ 18ാം റാങ്കുണ്ട്. കെ.പി. ഷെഫിൻ മൻസൂറിനാണ് സംസ്ഥാനത്ത് രണ്ടാം റാങ്ക്. അഖിലേന്ത്യാതലത്തിൽ 200ാം റാങ്കാണ് ഷെഫിന്. അഖിലേന്ത്യാതലത്തിലെ 213ാം റാങ്കുകാരി സബീഹബായിക്കാണ് സംസ്ഥാനത്ത് മൂന്നാം റാങ്ക്.
കഴിഞ്ഞ വർഷം ആദ്യ നൂറ് റാങ്കിൽ കേരളത്തിൽനിന്ന് അഞ്ചുപേർ ഇടംപിടിച്ചിരുന്നു. ആദ്യ 200 റാങ്കിൽ 14 പേരും 500ൽ 31 പേരും ഉൾപ്പെട്ടു. ഇത്തവണ ആദ്യ 200ൽ രണ്ടും 500ൽ പത്തും പേരാണ് ഇടംപിടിച്ചത്. കഴിഞ്ഞ വർഷം ആദ്യ പതിനായിരം റാങ്കിൽ 995 പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നെങ്കിൽ ഇത്തവണ ഇതിന്റെ പകുതിയോടടുത്താണ്. റാങ്കുകളിൽ കേരളത്തിലുണ്ടായ കുറവ് എയിംസ്, ജിപ്മെർ ഉൾപ്പെടെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശന സാധ്യതയുള്ള കുട്ടികളുടെ എണ്ണത്തിലും കുറവുവരുത്തും.
അഖിലേന്ത്യ േക്വാട്ടയിൽ ഇതര സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകൾ, കേന്ദ്ര സർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകൾ തുടങ്ങിയവയിലെ പ്രവേശന സാധ്യതയും കുറയും. 2022ലും ‘23ലും നീറ്റിൽ പിറകോട്ടടിച്ച കേരളം കഴിഞ്ഞ വർഷം നില മെച്ചപ്പെടുത്തിയിരുന്നു. മൊത്തം യോഗ്യത നേടിയവരുടെ എണ്ണത്തിൽ 2022, ‘23 വർഷങ്ങളിൽ കുറവുണ്ടായിരുന്നെങ്കിലും മുൻ നിര റാങ്കിൽ ഒട്ടേറെ വിദ്യാർഥികൾ ഇടംപിടിച്ചിരുന്നു. 2022ൽ ആദ്യ നൂറിൽ നാലും 500ൽ 25 പേരും ആയിരത്തിൽ 49 പേരും 2023ൽ ആദ്യ നൂറിൽ രണ്ടും 500ൽ 23 ഉം ആയിരത്തിൽ 49 പേരും സ്ഥാനംപിടിച്ചിരുന്നു.