കോന്നി മെഡിക്കൽ കോളജിൽ വിചിത്ര നോട്ടീസ്, ഒട്ടിച്ചത് സർജറി വിഭാഗം മേധാവി; ‘‘ശസ്ത്രക്രിയക്ക് പരിചയ സമ്പന്നരായ ജീവനക്കാരില്ല, പെയിന്റിൽനിന്ന് അണുബാധയുണ്ടാകാൻ സാധ്യത, വന്യമൃഗ ശല്യമുണ്ട്..!!’
text_fieldsകോന്നി മെഡിക്കൽ കോളജ് സർജറി വിഭാഗത്തിന് മുന്നിൽ പതിച്ച പോസ്റ്റർ
കോന്നി: കോന്നി മെഡിക്കൽ കോളജിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചാൽ ഡോക്ടർക്ക് ഉത്തരവാദിത്തമില്ലെന്ന് കാണിച്ച് നോട്ടീസ് പതിച്ച് ഡോക്ടർ. ജനറൽ സർജറി വിഭാഗം മേധാവി ശിവപ്രസാദാണ് സർജറി വിഭാഗം ഒ.പി മുറിയുടെ വാതിലിൽ സമ്മത പത്രം എന്ന തലക്കെട്ടോടെ നോട്ടീസ് പതിച്ചത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിട്ടാണ് താൻ നോട്ടീസ് പതിച്ചതെന്ന് ഡോ. ശിവപ്രസാദ് പറയുമ്പോൾ ഇങ്ങനെ ഒരു കാര്യം മന്ത്രി പറഞ്ഞിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഷാജിയുടെ പ്രതികരണം. ഡോ. ശിവപ്രസാദിനോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് പറഞ്ഞു.
മെഡിക്കൽ കോളജിൽ വേണ്ടത്ര ഉപകരണങ്ങൾ ഇല്ലാത്തത് ജീവഹാനിക്ക് വരെ കാരണമാകാം, സുസജ്ജമായ തീവ്ര പരിചരണ സംവിധാനമില്ല, ശസ്ത്രക്രിയ നടത്താൻ പരിചയ സമ്പന്നരായ ജീവനക്കാരില്ല, ഓപറേഷൻ തിയറ്ററിനുള്ളിൽ വിദഗ്ദരായ സഹപ്രവർത്തകരില്ല, പൊളിഞ്ഞുവീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്നും രോഗികൾക്ക് അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്, ജീവൻ രക്ഷാ ദൗത്യത്തിനായി ഹൃദ്രോഹ വിദഗ്ധന്റെയും വൃക്ക രോഗവിദഗ്ധന്റെയും അഭാവം, വൈകീട്ട് അഞ്ചിനു ശേഷം ഫാർമസിയില്ല, വന്യമൃഗ ശല്യമുണ്ട് എന്നെല്ലാമാണ് നോട്ടീസിൽ എഴുതിയിട്ടുള്ളത്.
പൂർത്തിയാകാത്ത കെട്ടിടം മുഖംമിനുക്കി ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെത്ത ദിവസം തന്നെയാണ് സംഭവം പുറത്തറിയുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആവശ്യമായ സംവിധാനങ്ങളില്ലാതെ ശസ്ത്രക്രിയ നടത്തിയാൽ അതിന് ഉത്തരവാദി ഡോക്ടർ മാത്രമായിരിക്കുമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പൊതുപ്രസ്താവനയാകാം ഡോക്ടറെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


