‘തൂഫാന് വഴികാട്ടിയായി മോൻ പൊലീസിന്റെ കൂടെ പോകുമായിരുന്നു’ -ബിജുവിന്റെ കൊന്നത് ലഹരിസംഘമെന്ന് അമ്മ
text_fieldsകോഴിക്കോട്: നഗരമധ്യത്തിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ലഹരിസംഘമെന്ന് മാതാവ്. ക്ഷീരകർഷകനായ ബി. ബിജുവാണ് (38) പാളയം മാർക്കറ്റിന് പിന്നിൽ പുതിയ കോവിലകം പറമ്പിൽ വീട്ടിനുള്ളിൽ കത്തികൊണ്ട് കുത്തേറ്റ് രക്തംവാർന്ന് മരിച്ചത്.
ഓപറേഷൻ തൂഫാാന്റെ ഭാഗമായി ലഹരിസംഘങ്ങളെ കണ്ടെത്താൻ പൊലീസിന് വഴികാട്ടിയായി മകൻ പോകാറുണ്ടായിരുന്നുവെന്ന് മാതാവ് ബേബി പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി ഇവർ പറഞ്ഞു.
ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് കൊലപാതകം. പശുവിനെ കറക്കാൻ പുലർച്ച മകൻ എഴുന്നേൽക്കാത്തതിനെ തുടർന്ന് മാതാവ് അന്വേഷിച്ച് റൂമിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. വീടിന് സമീപത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ യുവാക്കൾ ബൈക്കിലെത്തി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ബിജു പ്രതികരിക്കാറുണ്ട്. ലഹരിസംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറുന്നത് ബിജുവായിരുന്നു. പൊലീസ് പരിശോധനക്കെത്തുമ്പോൾ ബിജു വഴികാട്ടാനായി പോകാറുണ്ട്. ഇതിന്റെ വൈരാഗ്യമാണ് കൊലക്കു പിന്നിലെന്ന് സംശയിക്കുന്നു.
കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ്‌സ്‌ക്വാഡും തെളിവുകൾ ശേഖരിച്ചു. രാജനാണ് ബിജുവിന്റെ പിതാവ്. മാതാവ്: ബേബി. സഹോദരി: ബിന്ദു.


