തിരിച്ചടികൾക്ക് മുന്നിൽ പതറിയില്ല; നിറഞ്ഞുജീവിച്ചു
text_fieldsമലപ്പുറം: ജീവിതം വലിയ പരീക്ഷണങ്ങൾക്ക് നടുവിലായെങ്കിലും അതിജീവനത്തിന്റെ പുതിയ മാതൃക തീർത്ത വനിതയാണ് കെ.വി. റാബിയ. പരിമിതികളെ മറികടന്ന അവരെ പത്മശ്രീ പുരസ്കാരം വരെ തേടിയെത്തി. 1990ല്‍ കേരള സാക്ഷരത മിഷന്റെ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് റാബിയ ശ്രദ്ധിക്കപ്പെട്ടുതുടങ്ങുന്നത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്കുതാഴെ തളർന്നത്. നടക്കാൻ കഴിയാതെ വന്നെങ്കിലും അമ്മാവന്റെ സൈക്കിളിന്റെ പിൻസീറ്റിലിരുന്ന് സ്കൂൾ ക്ലാസുകളിൽ പങ്കെടുത്തു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽനിന്നും പ്രീഡിഗ്രി പൂർത്തിയാക്കി.
പിന്നീട് പഠനം നിർത്തിയെങ്കിലും സാക്ഷരത പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും തന്റേതായ പാത റാബിയ വെട്ടിത്തുറന്നു. 1990ലാണ് റാബിയ സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാകുന്നത്. കേരള സര്‍ക്കാറിന്റെ സാക്ഷരത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ തിരൂരങ്ങാടിയില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറടക്കം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.
ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് അവര്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രയമായി. ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി. 1994ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്നപേരില്‍ വനിത വികസനവും സാക്ഷരതയും ലക്ഷ്യമാക്കി ഒരു സംഘടനക്ക് രൂപം നല്കി. നൂറുകണക്കിനാളുകള്‍ക്ക് അക്ഷരം പകര്‍ന്നുകൊടുത്ത സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ മികച്ച സാക്ഷരത പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് നല്കി അവരെ ആദരിച്ചു.
2000ത്തിലാണ് അർബുദം റാബിയയെ പിടികൂടിയത്. മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെ റാബിയ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. രണ്ടു വര്‍ഷത്തിന് ശേഷം ഹജ്ജ് നിര്‍വഹിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും റാബിയ സാക്ഷാത്കരിച്ചു. രണ്ട് വര്‍ഷം കൂടി കഴിഞ്ഞപ്പോഴുണ്ടായ വീഴ്ച അവരുടെ നട്ടെല്ലിന് കനത്ത ക്ഷതമേല്‍പ്പിച്ചു. കുളിമുറിയില്‍ വീണതിന്റെ ആഘാതം അവരുടെ ശരീരത്തെ മാത്രമാണ് ബാധിച്ചത്. ഉള്‍ക്കരുത്തിനെ തളർത്താൻ പ്രതിസന്ധികള്‍ക്ക് കഴിഞ്ഞിരുന്നില്ല.