Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്രത്തിന്‍റെ...

ചരിത്രത്തിന്‍റെ തനിയാവർത്തനം; ‘ഗണേഷ്’ കുരുക്കിൽ ഇടത് സർക്കാർ

text_fields
bookmark_border
KB Ganesh Kumar
cancel

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അപഥസഞ്ചാര ആരോപണങ്ങളിൽ വീണ്ടും ചരിത്രം ആവർത്തിക്കുമ്പോൾ മന്ത്രിക്കും സർക്കാറിനും മുന്നിൽ രൂപപ്പെട്ടത് വൻ പ്രതിസന്ധി. 2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെയാണ് ഗണേഷ് കുമാറിനെതിരെ അന്നത്തെ ഭാര്യ ഡോ. യാമിനി തങ്കച്ചി തുറന്നുപറച്ചിൽ നടത്തുന്നതും അത് മന്ത്രിപദവി തെറിക്കുന്നതിൽ കലാശിച്ചതും. 2013 ഏപ്രിൽ ഏഴിന് അർധരാത്രിയോടെയായിരുന്നു ഗണേഷിന്‍റെ രാജി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യംചെയ്ത് മന്ത്രിഭവനത്തിലെത്തിയ യുവതിയുടെ ഭർത്താവിന്‍റെ കാലിൽ വീണ് ഗണേഷ് കുമാർ മാപ്പുചോദിച്ചതും ഇത് ചോദ്യം ചെയ്തതിന് തന്നെ ഭീകരമായി മർദിച്ചതുമായിരുന്നു യാമിനി തങ്കച്ചിയുടെ തുറന്നുപറച്ചിൽ.

രാജിക്കു പിന്നാലെ ആദ്യഭാര്യയുമായുള്ള ബന്ധം പിരിയുകയും പിന്നീട് ഇപ്പോൾ ആരോപണമുയർത്തിയ ബിന്ദു മേനോനെ വിവാഹം ചെയ്യുകയുമായിരുന്നു. ഇതിനിടയിലാണ് യു.ഡി.എഫ് സർക്കാറിനെ പിടിച്ചുലച്ച സോളാർ കേസിലെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്ത്രീയുമായി ഗണേഷിനുണ്ടായിരുന്ന ബന്ധവും അക്കാലത്ത് കോളിളക്കമായി പുറത്തുവന്നു. മന്ത്രിസഭയിലേക്ക് തിരികെ വരാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാർ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ചത്.

2013ലേതിന് സമാനമായ സാഹചര്യം ഇപ്പോൾ മന്ത്രിയുടെ വാളകത്തെ വീട്ടിൽ നടക്കുകയും ഭാര്യ പൊലീസ് സഹായം തേടുകയും ചെയ്തു. പൊലീസ് എത്തിയിട്ടും ഇടപെടാതെ മാറിനിന്നതടക്കമുള്ള ഗുരുതര സാഹചര്യവും മന്ത്രിയുടെ ഭാര്യ വെളിപ്പെടുത്തുന്നു. പേഴ്സണൽ സ്റ്റാഫിനെ ഉപയോഗിച്ച് ഫോൺ തട്ടിപ്പറിക്കാൻ ശ്രമം നടത്തിയതും തടഞ്ഞുവെച്ചതും പിടിച്ചുമാറ്റിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴത്തെ ഭാര്യ ആരോപണമായി ഉന്നയിക്കുന്നു. വളരെ മോശം സാഹചര്യത്തിൽ മറ്റൊരു സ്ത്രീക്കൊപ്പം മന്ത്രിയെ കണ്ടതിന്‍റെ ചിത്രങ്ങളടക്കം തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും അവർ പറയുന്നു.

ഇടതുസർക്കാറിന് ഈ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കടുത്ത പ്രതിസന്ധിയായി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഢന കേസുകളിൽ സ്വീകരിച്ച നടപടികൾ പി.ആർ വർക്കിന് ഉപയോഗിച്ച മുഖ്യമന്ത്രിക്കും സർക്കാറിനും ആരോപണത്തിൽ നിലപാട് പറയേണ്ടിവരും. രാഹുലിനെതിരെ പരാതി നൽകിയ അതിജീവിത ഫേസ്ബുക്കിലിട്ട ‘ലൗ യു ടു മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം എഴുതിയ ചായക്കപ്പുമായി മുഖ്യമന്ത്രി പൊതുവേദിയിൽ ഇരിക്കുന്നത് ഇടത് കേന്ദ്രങ്ങൾ സൈബറിടങ്ങളിൽ ആഘോഷിച്ച ചിത്രമാണ്. ഇതേ ചിത്രം പങ്കുവെച്ചാണ് ഗണേഷിനെതിരെ നടപടിക്ക് മുഖ്യമന്ത്രി തയാറാകുമോ എന്ന് പ്രതിപക്ഷം ചോദിക്കുന്നത്. പത്തനാപുരത്ത് വീണ്ടും മത്സരിക്കാൻ തയാറെടുപ്പ് നടത്തുന്നതിനിടെ പുറത്തുവന്ന ഭാര്യയുടെ വെളിപ്പെടുത്തൽ ഗണേഷിനും അഗ്നിപരീക്ഷയായി മാറും.

Show Full Article
TAGS:KB Ganesh Kumar Left government allegations Pinarayi Vijayan 
News Summary - History repeats itself; Left government in 'Ganesh' trap
Next Story