മദ്യശാലകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതപത്രം നിർബന്ധമാക്കണമെന്ന് മദ്യനിരോധന സമിതി; ലീഗ് നേതാക്കളെ സന്ദർശിച്ചു
text_fieldsകേരള മദ്യനിരോധന സമിതി ഭാരവാഹികൾ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചപ്പോൾ
മലപ്പുറം: മദ്യശാലകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിപത്രം (എൻ.ഒ.സി) വേണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന് കേരള മദ്യനിരോധന സമിതി. ഇക്കാര്യം ആവശ്യപ്പെട്ട് സമിതി ഭാരവാഹികൾ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി.
സംസ്ഥാനത്ത് മദ്യശാലകൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന നിയന്ത്രണാധികാരം ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് (2017) റദ്ദാക്കിയത്. പകരം, എക്സൈസ് വകുപ്പിന് പുതിയ മദ്യശാലകൾ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനുമുള്ള അധികാരം നൽകി. നിലവിൽ മദ്യശാല തുടങ്ങുന്നതിന് എക്സൈസ് വകുപ്പിന്റെ ലൈസൻസ് മാത്രം മതി.
സംസ്ഥാനത്തൊട്ടാകെ ഒരേരീതിയിൽ അബ്കാരി നയം നടപ്പാക്കുന്നതിനും നിലവിലുള്ള ലൈസൻസികളും പുതിയ അപേക്ഷകരും തമ്മിലുള്ള വിവേചനം അവസാനിപ്പിക്കുന്നതിനുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞതെന്നാണ് അന്ന് സർക്കാർ വാദിച്ചത്. ഇതുസംബന്ധിച്ച ഓർഡിനൻസ് പുറത്തിറങ്ങിയപ്പോൾ, അന്ന് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതപത്രം നിർബന്ധമാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കുമെന്ന് യു.ഡി.എഫ് നൽകിയ ഉറപ്പ് സാദിഖലി തങ്ങൾ ആവർത്തിച്ചതായി സമിതി ഭാരവാഹികൾ അറിയിച്ചു. എൽ.പി ക്ലാസ് മുതൽ പാഠപുസ്തകങ്ങളിൽ ലഹരിവിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോടും അനുകൂലമായാണ് പ്രതികരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകിയപ്പോഴും പ്രതീക്ഷാനിർഭരമായ പ്രതികരണമാണ് ലഭിച്ചത്. പുതിയ ബാറുകൾക്ക് ലൈസൻസ് നൽകില്ലെന്നും മന്ത്രി ഉറപ്പുനൽകി.
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കുന്നതിലൂടെ സംസ്ഥാനത്ത് ഇനി ഒരു മദ്യശാലയും തുറക്കാതിരിക്കാനുള്ള അവസരം ഒരുങ്ങുമെന്നും ഭാരവാഹികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ചീഫ് കോഓഡിനേറ്റർ പ്രഫ. ടി.എം. രവീന്ദ്രൻ, മഹിളാവേദി പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ, ജനറൽ സെക്രട്ടറി ഇയ്യച്ചേരി പദ്മിനി എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.


