ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ലിവിയയെ കൊടുങ്ങല്ലൂരിലെത്തിച്ചു; ചോദ്യംചെയ്യൽ ഉടൻ
text_fieldsതൃശ്ശൂർ: ചാലക്കുടി നഗരത്തിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രധാന പ്രതിയും ബന്ധുവുമായ ലിവിയ ജോസിനെ കൊടുങ്ങല്ലൂരിലെത്തിച്ചു. ലിവിയയെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫിസിൽ വച്ച് വിശദമായി ചോദ്യം ചെയ്യും.
ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസും കാമുകൻ നാരായണദാസും ചേർന്നാണ് ലഹരിക്കേസ് ആസൂത്രണം ചെയ്തത്. നാരായണദാസ് ആണ് ബംഗളൂരുവിൽ നിന്ന് ലഹരി സ്റ്റാമ്പ് ലിവിയക്ക് എത്തിച്ചു നൽകിയത്. തുടർന്ന് ലിവിയ ഷീല സണ്ണിയുടെ വാഹനത്തിലും ബാഗിലും ലഹരി സ്റ്റാമ്പ് ഒളിപ്പിച്ചു വച്ചത്.
ലിവിയയുടെ നേതൃത്വത്തിലാണ് രാസലഹരി സ്റ്റാമ്പുകൾ ഷീല സണ്ണിയുടെ സ്കൂട്ടറിൽ വെച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ലിവിയ ദുബൈയിലേക്ക് കടന്നു. പിന്നാലെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഈ സാഹചര്യത്തിൽ പാസ്പോർട്ട് റദ്ദാക്കാൻ പൊലീസ് നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്. തുടർന്നാണ് മുംബൈ വിമാനത്താവളത്തിൽ വച്ച് ലിവിയയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, വ്യാജ ലഹരിക്കേസിൽ ലിവിയയുടെ കാമുകനായ തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെ 2024 ഏപ്രിൽ 29ന് പൊലീസ് പിടികൂടിയിരുന്നു.
2023 ഫെബ്രുവരി 27നാണ് ചാലക്കുടി നഗരത്തിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീലയുടെ ഇരുചക്രവാഹനത്തിൽനിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് ജയിലിൽ അടച്ചത്. 72 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം കേസ് വ്യാജമെന്ന് കണ്ടെത്തിയതോടെ ഷീല സണ്ണി പുറത്തിറങ്ങി.
എന്നാൽ, ഉപജീവനമാർഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ അടച്ചു പൂട്ടേണ്ടിവന്നു. വീണ്ടും സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാർലർ ആരംഭിച്ചെങ്കിലും മറ്റുള്ളവർ സംശയദൃഷ്ടിയോടെ കണ്ടതിനാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതും അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് നാടുവിട്ട് ചെന്നൈയിൽ ഡേകെയറിൽ ആയയായി ജോലി നോക്കുകയാണ് ഷീല.
തുടർന്ന് സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നും കള്ളക്കേസിൽ കുടുക്കിയതിന് നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യവുമായി ഷീല സണ്ണി ഹൈകോടതിയെ സമീപിച്ചു. പിന്നാലെ അന്വേഷണം എക്സൈസിൽ നിന്ന് പൊലീസിന് കൈമാറാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു.