നാലു പേരെ തെരുവുനായ് ആക്രമിച്ചു
text_fieldsതെരുവുനായുടെ അക്രമത്തില്‍ ഷമീറിന്റെ കൈക്കേറ്റ മുറിവ്
അമ്പലപ്പുഴ: പുന്നപ്ര കുറവൻതോട് നാലു പേരെ തെരുവുനായ ആക്രമിച്ചു. തൊഴിലുറപ്പ് കഴിഞ്ഞ് മടങ്ങിയ തൊഴിലാളിയെ നായ കടിക്കുന്നതുകണ്ട് ഓടിയെത്തിയ യുവാവിനും കടിയേറ്റു. ബോധരഹിതനായി വീണ യുവാവിനേയും തൊഴിലുറപ്പു തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുന്നപ്ര ബീച്ച് റോഡിന് വടക്ക് ഭാഗത്ത് സുബ്രമണ്യ ക്ഷേത്രത്തിന് സമീപം വൈകിട്ടോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് കഴിഞ്ഞ് മടങ്ങിയ പുന്നപ്ര തെക്ക് പഞ്ചായത്ത് 12ാം വാർഡിൽ കല്ലുപാറ വീട്ടിൽ ഫാത്തിമ്മാ ബീബിയെ തെരുവ് നായ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ പടിഞ്ഞാറെ പൊഴിക്കൽ വീട്ടിൽ ഷറഫിന്റെ മകൻ ഷമീറിന്റെ (37) കൈക്കും കാലിനും നായയുടെ കടിയേറ്റു.
തുടർന്ന് ഷമീറിന്റെ ബോധം നഷ്ടപ്പെട്ടു. ഇരുവരേയും നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. കുറവൻതോട് ഭാഗത്ത് ഒരു അന്തർസംസ്ഥാന തൊഴിലാളിയേയും പ്രദേശത്തെ ട്യൂഷൻ വിദ്യാർഥികളെയും തെരുവുനായ ആക്രമിച്ചു.


