മൺസൂൺ എത്തുന്നു; ട്രോളിങ് പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ
text_fieldsപുന്നപ്ര വിയാനിപള്ളിക്ക് സമീപം വലയുടെ അറ്റകുറ്റപ്പണി
നടത്തുന്ന തൊഴിലാളികള്‍
ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെയുളള എല്ലാ വള്ളങ്ങൾക്കും മത്സ്യബന്ധനം നടത്താം. എന്നാല്‍ ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ജൂൺ എട്ടിന് അർധരാത്രിയോടെയാണ് ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. ബോട്ടുകൾ കരക്കുകയറുന്നതോടെ ചാകര സമയത്ത് പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് വില കിട്ടുമെന്ന പ്രതീക്ഷയിലാണ് വള്ളത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ.
അമ്പലപ്പുഴ: മൺസൂൺ പടിവാതിക്കൽ എത്തിയതോടെ വറുതിയിൽ നഷ്ടപ്പെട്ട പ്രതീക്ഷകൾ ട്രോളിങ് കാലത്ത് കോർത്തിണക്കാമെന്ന പ്രതീക്ഷയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ കടല്‍ ഇളകിമറിഞ്ഞ ശേഷമാണ് തീരം ശാന്തമാകുന്നത്. ചാകര തെളിഞ്ഞാൽ വള്ളമിറക്കാനുള്ളള തയാറെടുപ്പിലാണ് വള്ളം ഉടമകൾ. ലെയ്ലന്റ്, വീഞ്ച്, ഡിസ്കോ വള്ളങ്ങൾക്ക് ട്രോളിങ്ങ് ബാധകമല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുള്ളത് ട്രോളിങ് സമയമാണ്. ഇത് കണക്കാക്കി പലരും പുതിയവളളങ്ങൾ കടലിൽ ഇറക്കാൻ കാത്തിരിക്കുകയാണ്. ലക്ഷങ്ങൾ കടം വാങ്ങിയാണ് വളളവും വലയും തരപ്പെടുത്തിയിട്ടുളളത്.
പഴയ വളളങ്ങൾ അറ്റകുറ്റപ്പണികൾ നടത്തിയും വലകളിലെ പോരായ്മകള്‍ നെയ്തെടുത്തും ചാകര പ്രതീക്ഷയിൽ നഷ്ടപ്പെട്ടത് തിരിച്ച് കിട്ടുമെന്ന വിശ്വാസത്തിലാണ് വള്ളം ഉടമകളും തൊഴിലാളികളും. മത്സ്യബന്ധനം നടത്താനുള്ള തയാറെടുപ്പിൽ വള്ളങ്ങളും വലകളും അറ്റകുറ്റപ്പണി നടത്തുന്ന കാഴ്ചയാണ് തീരദേശമേഖലയിൽ. കുറച്ച് നാളായി വറുതി മൂലം നട്ടം തിരിയുകയായിരുന്നു മത്സ്യത്തൊളിലാളികളും വള്ളം ഉടമകളും അനുബന്ധ തൊഴിലാളികളും. പ്രതീക്ഷയോടെ കടലിൽ പോയിരുന്നെങ്കിലും നിരാശയോടെയാണ് തീരത്തണഞ്ഞത്. ചെലവുകാശുപോലും കിട്ടാതെയാണ് വള്ളം ഉടമകൾ വീടുകളിലേക്ക് മടങ്ങിയത്. കനത്ത ചൂടിൽ പൊടിമീൻ പോലും കിട്ടാനില്ലായിരുന്നു. ഇടക്ക് കൊച്ചുമത്തി കിട്ടിയെങ്കിലും കോഴിത്തീറ്റകൾക്കും വളങ്ങൾക്കും പൊടിക്കാനാണ് പോയിരുന്നത്. ഇത് മത്സ്യബന്ധന ചെലവിനുപോലും തികഞ്ഞിരുന്നില്ല.
ചെറിയ ഒരു വള്ളം കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തുമ്പോൾ 5000 രൂപയോളം ഇന്ധന ചെലവ് മാത്രം വരും. ലെയ്ലന്റ് ഇനത്തിൽ പെട്ട വള്ളമാകുമ്പോൾ തുക ഇരട്ടിയിലധികമാകും. ഇതേ രീതിയിൽ പ്രതീക്ഷയിൽ കടലിലിറക്കിയ പല വള്ളങ്ങൾക്കും പൊടിമീൻ പോലും കിട്ടാതായിട്ടുണ്ട്. മീന്‍ കിട്ടിയില്ലെങ്കിലും തൊഴിലാളികള്‍ക്ക് ബാറ്റ നല്‍കുകയും വേണം. ഇങ്ങനെ വൻ കടക്കെണിയിലായിരിക്കുകയാണ് പല വള്ളം ഉടമകളും. എങ്കിലും ഇത്തവണ ട്രോളിങ് സമയം തങ്ങളുടെ പ്രതീക്ഷകൾക്ക് ഫലം കാണുമെന്ന വിശ്വാസത്തിലാണ് പരമ്പരാഗത തൊഴിലാളികൾ.