തൃക്കുന്നപ്പുഴപാലം; പുതിയ പ്രഖ്യാപനം വിശ്വസിക്കാതെ ജനം
text_fieldsപൂർത്തിയാകാത്ത തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണം
ആറാട്ടുപുഴ: ഉറപ്പുകൾ ഒന്നൊന്നായി ലംഘിച്ച് അനന്തമായി നീളുന്ന തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് അധികാരികൾ നൽകിയ അവസാന ഉറപ്പിലും മാറ്റം. ജൂണിൽ ഗതാഗതത്തിനായി തുറക്കുമെന്ന് അധികാരികൾ പറഞ്ഞ അവസാന ഉറപ്പാണ് ആഗസ്റ്റിലേക്ക് മാറ്റിയത്. ഉറപ്പുകൾ ഒന്നൊന്നായി ലംഘിക്കുമ്പോൾ ജനങ്ങളുടെ ദുരിതം അനന്തമായി നീളുകയാണ്.
2018ൽ ആരംഭിച്ച പാലത്തിന്റെ നിർമാണമാണ് ഏഴാം വർഷത്തിലും ഉറപ്പുപറയാൻ കഴിയാതെ അനന്തമായി നീളുന്നത്. ദേശീയപാതയിൽ ഇതിനകം വമ്പൻപാലങ്ങൾ നിരവധി എണ്ണം യാഥാർഥ്യമായെങ്കിലും തൃക്കുന്നപ്പുഴ ചീപ്പിന് കുറുകെയുള്ള 20 മീറ്റർ നീളമുള്ള പാലം പണിതിട്ടും പണിതിട്ടും തീരാത്തത് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു. തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ നിർമാണം ആഗസ്റ്റ് 30നകം പൂർത്തിയാക്കി ഗതാഗതത്തിന് തുറക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഇത് സംബന്ധിച്ച് ഉറപ്പ് ജില്ല കലക്ടർ ജനപ്രതിനിധികൾക്ക് നൽകി.
ജൂണിൽ പണി പൂർത്തിയാക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്നാണ് പുതിയ മാറ്റം. പാലം നിർമാണം വൈകുന്നതിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല എം.എൽ.എയുടെ നിർദേശപ്രകാരം കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. ഇറിഗേഷൻ സൂപ്രണ്ട് എൻജിനീയർ അരുൺ ജേക്കബ്, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സജീവ്കുമാർ, സൈറ്റ് എൻജിനീയർ വിപിൻ എന്നിവരുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുമായി കലക്ടർ ചർച്ച നടത്തി.
തിങ്കളാഴ്ചയോടെ പൈൽ ക്യാപ് പൂർത്തിയാകുമെന്നും, ആഗസ്റ്റ് 30ന് മുമ്പ് പാലവും അപ്രോച്ച് റോഡും ഉൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് കലക്ടർ ഉറപ്പ് വാങ്ങി. ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. താഹ, ജോൺ തോമസ്, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ, പഞ്ചായത്ത് സെക്രട്ടറി കെ. എസ്. ലിസി എന്നിവർ പങ്കെടുത്തു.
പാലത്തിന്റെ നാൾവഴികൾ
കേന്ദ്രസർക്കാറിന്റെ ഉൾനാടൻ ജലഗതാഗത വകുപ്പും കേരള ജലസേചന വകുപ്പും ചേർന്നുള്ള തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പുനർനിർമാണ പദ്ധതി ചീരൻസ് കൺസ്ട്രക്ഷൻ 34.12 കോടി രൂപക്ക് 2018ൽ ഏറ്റെടുത്തു. 2020 ഫെബ്രുവരിയിൽ പൂർത്തിയാകേണ്ട പാലം കോവിഡ് കാരണം വൈകി. തുടർന്ന്, എസ്റ്റിമേറ്റ് 41 കോടിയായി വർധിപ്പിക്കുകയും 2022 മാർച്ചിൽ പൂർത്തീകരിക്കാൻ കാലാവധി നീട്ടി.
എന്നിട്ടും, ഷട്ടർ ലോക്കിന്റെ നാല് തൂണുകൾ മാത്രമാണ് ഈ കാലയളവിൽ പൂർത്തിയായത്. 2022 ഒക്ടോബറിൽ ജില്ല കലക്ടറുടെയും രമേശ് ചെന്നിത്തല എം.എൽ.എയുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 2023 ഡിസംബറിൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പുനൽകി. എന്നാൽ, ഈ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ജങ്കാർ സർവിസ് മാത്രം ഏർപ്പെടുത്തി നിലവിലെ പാലം പൊളിച്ച് നിർമാണം തുടരാനുള്ള നീക്കം ജനങ്ങൾ തടഞ്ഞു.
തുടർന്ന് 20 ലക്ഷം രൂപ ചെലവിൽ 12 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള ഇരുമ്പുപാലം ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി നിർമിച്ചു. 2024 മേയിൽ പഴയ പാലം പൊളിച്ചപ്പോൾ ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് അധികാരികൾ ഉറപ്പുനൽകിയത്.
മേയിൽ എത്തിനിൽക്കുമ്പോൾ നിർമാണപ്രവർത്തനങ്ങൾ ഇനിയും ബാക്കിയാണ്. പാലത്തിന്റെ പൂർത്തീകരണം വൈകുംതോറും ഖജനാവിന് ഭീമമായ നഷ്ടമാണ് ഉണ്ടായത്. പ്രതിമാസം 13 ലക്ഷം രൂപയാണ് ജങ്കാർ സർവിസിനായി സർക്കാർ ചെലവഴിക്കുന്നത്. ഇതിനോടകം മൂന്ന് കോടി രൂപ ജങ്കാർ വാടകയായി ചെലവഴിച്ചു.
ജനദുരിതം ചില്ലറയല്ല
തൃക്കുന്നപ്പുഴ-മാവേലിക്കര പാതയിലെ ഈ പാലം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ നിവാസികൾക്ക് ദേശീയപാത, സ്കൂളുകൾ, കോളജുകൾ, ഹരിപ്പാട് താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന മാർഗമാണ്. രാത്രി ഒമ്പത് വരെ മാത്രമുള്ള ജങ്കാർ സർവിസ് അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ ദുരിതത്തിലാക്കുന്നു. കച്ചവടക്കാർ വലിയ ദുരിതത്തിലാണ്.
വരുന്ന സ്കൂൾ തുറപ്പിന് മുമ്പ് പാലം പണി പൂർത്തീകരിക്കും എന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ആഗസ്റ്റിൽ തീർക്കുമെന്ന് പുതിയ പ്രഖ്യാപനം വന്നെങ്കിലും നിലവിലെ അവസ്ഥവച്ച് അധികാരികൾ നൽകിയ അവസാന ഉറപ്പ് യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.