ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്നു; അരൂർ-തുറവൂർ ഉയരപ്പാത നിർമാണസ്ഥലത്ത് മാത്രം പൊലിഞ്ഞത് 43 ജീവൻ
text_fieldsവാഹനങ്ങൾ ഏറെ സഞ്ചരിക്കുന്ന ആലപ്പുഴ ബൈപാസിൽ വെളിച്ചമില്ല
ആലപ്പുഴ: ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്ന അപകടങ്ങൾക്ക് കൈയും കണക്കുമില്ല. അരൂർ-തുറവൂർ ഉയരപ്പാത നിർമാണസ്ഥലത്ത് മാത്രം 43 ജീവനാണ് പൊലിഞ്ഞത്. കരുവാറ്റയിൽ രണ്ട് അപകടങ്ങളിലായി രണ്ടുപേരാണ് മരിച്ചത്.
കെ.എസ്.ആർ.ടി.സി ബസ് കാറിലിച്ച് കൊച്ചുമകന്റെ ചോറൂണിന് പോയ വയോധിക മരിച്ചതാണ് ഒടുവിലത്തേത്. ആലപ്പുഴ ആശ്രമം വാർഡ് നടുവിലേപറമ്പിൽ വീട് പരേതനായ രാമൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മയാണ് (72) മരിച്ചത്. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്തുണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ദേശീയപാത നിർമാണസ്ഥലത്ത് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിലെ അപാകതകളും നിയന്ത്രണവുമില്ലാതെ അമിതവേഗത്തിൽ വരുന്ന വാഹനങ്ങളുമാണ് അപകടങ്ങൾക്ക് കാരണം.
ആലപ്പുഴ ബൈപാസിൽ വെളിച്ചക്കുറവ് മൂലം നിരന്തരം അപകട മേഖലയാണ്. കഴിഞ്ഞയാഴ്ച പുലർച്ച ഒന്നരയോടെ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കാർ തലകീഴായി മറിഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളടക്കം നാലുപേർക്ക് പരിക്കേറ്റ അപകടവും ബൈപാസിലാണ് നടന്നത്. അപകടം വർധിച്ചിട്ടും വിളക്കുകൾ തെളിക്കാൻ ദേശീയപാത അതോറിറ്റി നടപടിയെടുത്തില്ല. മാസങ്ങളായി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല.
കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ ചാലുകൾ ഉണ്ടെങ്കിലും ഇവയിൽ ചളി അടിയുന്നതുമൂലം ബൈപാസിന്റെ പല ഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വെളിച്ചമില്ലാത്തതിനാൽ വെള്ളക്കെട്ടുകൾ കാണാൻ കഴിയാതെ അപകടത്തിൽപെടുന്ന വാഹനങ്ങളുമുണ്ട്. ജില്ല ഭരണകൂടം ആവശ്യപ്പെട്ടിട്ടും വഴിവിളക്കുകൾ തെളിക്കുന്നതിൽ കരാറുകാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് പരാതിയുണ്ട്.
ബൈപാസ് അപകടം തുടർക്കഥ
ആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലാണ് രണ്ടാം ബൈപാസ് നിർമാണം പുരോഗമിക്കുന്നത്. ആലപ്പുഴ ബീച്ചിനോട് ചേർന്ന മേൽപാലം നിർമാണത്തിനിടെയുണ്ടായ ‘അപകടം’ തുടർക്കഥയാണ്. ഏറ്റവുമൊടുവിൽ വിജയ് പാർക്കിന് സമീപം നാല് കൂറ്റൻ ഗർഡറുകൾ നിലംപൊത്തിയ അപകടമാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയത്.
അപകടത്തിൽ സമീപത്തെ വീടുകൾക്കുപോലും വിള്ളലുണ്ടായി. നിർമാണത്തിലെ അപാകതയടക്കം സംശയങ്ങൾ ഇനിയും ബാക്കിയാണ്. ഇതിന് പിന്നാലെ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻ ഗർഡറുമായി ട്രെയിലർ ലോറി മറിഞ്ഞ അപകടമുണ്ടായത്. ഗർഡർ അപകടങ്ങൾ പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആലപ്പുഴ പുന്നപ്ര ഭാഗത്ത് പാതിവഴിയിലെത്തിയ ദേശീയപാത നിർമാണം
2024 ജൂണിൽ വനിത-ശിശു ആശുപത്രിക്ക് സമീപത്തു നിലത്ത് കോൺക്രീറ്റ് പൂർത്തിയാക്കിയ ഗർഡർ പ്രഷർ പരിശോധനക്കിടെ പൊട്ടിത്തെറിച്ചിരുന്നു. ആലപ്പുഴ ബൈപാസിലെ ആദ്യ മേൽപാലത്തിന്റെ നിർമാണത്തിനിടെയും തകരാർ സംഭവിച്ചിരുന്നു. കുതിരപ്പന്തിക്ക് സമീപത്ത് ബൈപാസ് പാലത്തിന്റെ തെക്കുവശത്തെ അപ്രോച്ച് റോഡിന്റെ ഭിത്തിയിൽ വിള്ളലുണ്ടായി മണ്ണ് പുറത്തേക്കു വന്നിരുന്നു.
ബൈപാസ് ഉദ്ഘാടനത്തിന് മുമ്പേ മാളികമുക്കിലെ അടിപ്പാതയിൽ ചോർച്ചയും തുടങ്ങി. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപാലത്തിന്റെ 17നും 18നും ഇടയിലുള്ള തൂണിൽ സ്ഥാപിച്ച ഗർഡറുകളാണ് പൂർണമായും നിലംപൊത്തിയത്. സംഭവത്തിൽ പ്രോജക്ട് മാനേജറും എൻജിനീയർമാരും ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ഉയരപ്പാത ജീവനെടുത്തത് മുന്നൊരുക്കത്തിന്റെ പോരായ്മ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം തുടങ്ങി രണ്ടരവർഷം പിന്നിടുമ്പോൾ അപകടമരണം 43ൽ എത്തിനിൽക്കുകയാണ്. നിർമാണ തൊഴിലാളികളായ ഇതരസംസ്ഥാനക്കാർ മൂന്നുപേരും ഇതിൽ ഉൾപ്പെടും. നിർമാണത്തിനുവേണ്ടി ഉപയോഗിച്ച ക്രെയിനിന്റെ ഇടയിൽപെട്ടും അശ്രദ്ധമായി വാഹനമോടിച്ചുമാണ് തൊഴിലാളികൾ മരിക്കാനിടയായത്. ഇപ്പോഴും നിർമാണ കമ്പനിയുടെ അശ്രദ്ധയും മുന്നൊരുക്കങ്ങളുടെ പോരായ്മയും നാട്ടുകാരുടെ ജീവന് ഭീഷണി ഉയർത്തുന്നു. നിർമാണം 2027ൽ അവസാനിക്കുമെന്നാണ് പ്രതീക്ഷ.
ആകാശപ്പാതക്ക് വേണ്ടിയുള്ള മുകൾത്തട്ട് കോൺക്രീറ്റിങ് നടക്കുന്നതിനിടയിൽ എരമല്ലൂർ ഭാഗത്ത് കോൺക്രീറ്റ് അടർന്നു വീണത് ആശങ്കിക്കിടയാക്കി. കോൺക്രീറ്റിലെ വിള്ളലും മറ്റും നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകൃത സാങ്കേതിക വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തലുകൾ ഇല്ലാതെയുള്ള ആരോപണങ്ങളായി മാത്രമാണ് ഇത്തരം വെളിപ്പെടുത്തലുകൾ കണക്കാക്കപ്പെട്ടത്. 354ഓളം തൂണുകളിൽ നിർമിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആകാശപ്പാതയുടെ നിർമാണത്തിൽ ഇതുവരെയും അപാകതകൾ ഒന്നും തന്നെയില്ല.
പാതയുടെ തൂണുകൾ മാത്രമാണ് നാട്ടുകാർ കാണുന്നത്. ബാക്കിയുള്ള നിർമാണം ആളുകൾ കാണാത്ത മുകൾത്തട്ടിലാണ്. തുറവൂർ മുതൽ അരൂർ ക്ഷേത്രം വരെ മേൽത്തട്ട് കോൺക്രീറ്റിങ് കഴിഞ്ഞു. പൂർത്തിയായാൽ മാത്രമേ നിർമാണപ്പിഴവുകളും അപാകതകളും വെളിവാകുകയുള്ളൂ.
കായംകുളത്ത് കോളജ് ജങ്ഷനിൽ അപകടസാധ്യത
കായംകുളം: ദേശീയപാത നിർമാണം നടക്കുന്ന കോളജ് ജങ്ഷനിൽ അടിപ്പാത നിർമാണം തുടങ്ങിയതോടെ അപകടസാധ്യത ഉയരുന്നു. നാല് വഴികൾ സംഗമിക്കുന്ന ഇവിടെ വേണ്ടത്ര സുരക്ഷയൊരുക്കാതെയാണ് നിർമാണം. 15 മീറ്റർ വീതിയിലും 4.5 മീറ്റർ ഉയരത്തിലുമാണ് അടിപ്പാത ഒരുക്കുന്നത്. നിർമാണത്തിന് കുഴിയെടുത്ത ഭാഗം മഴയിൽ ചളിക്കളമായി മാറിയതാണ് പ്രശ്നം.
വശങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. കനത്ത മഴയെ പരിഗണിക്കാതെ ദേശീയപാതയിൽ ടാറിങ്, കോൺക്രീറ്റ് പണികൾ നടക്കുന്നതും ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം കൊറ്റുകുളങ്ങര ഭാഗത്ത് മഴയത്ത് കോൺക്രീറ്റ് പണി നടത്തിയതും വിമർശത്തിനിടയാക്കിയിട്ടുണ്ട്.
കോളജ് ജങ്ഷനിൽ അടിപ്പാത നിർമാണം തുടങ്ങിയപ്പോൾ പോക്കറ്റ് റോഡുകളിൽനിന്ന് സർവിസ് റോഡുകളിലേക്ക് സുരക്ഷിതമായി കയറാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലാത്തതും പ്രശ്നമാണ്. തീരദേശ റോഡിൽനിന്ന് കായംകുളത്തേക്കുള്ള പ്രധാന പ്രവേശന കവാടം കൂടിയാണിത്. രാത്രിയിലാണ് അപകടങ്ങൾ ഏറെയും.
നിർമാണം സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ
ആറാട്ടുപുഴ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും മനുഷ്യജീവന് വിലകൽപിക്കാതെയുമാണ് ദേശീയപാതയുടെ പണി പുരോഗമിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടോ എന്നും പരിശോധിക്കാൻ ബന്ധപ്പെട്ട സർക്കാർ അധികാരികൾ പണിസ്ഥലത്ത് എത്തുന്നത് ആരും കണ്ടിട്ടില്ല. റോഡുകൾ വഴിതിരിച്ചു വിടുന്ന ഭാഗങ്ങളിൽ സുരക്ഷ മുന്നറിയിപ്പ് ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയാണ് കരാറുകാർ നടത്തുന്നത്.
നിർമാണം പൂർത്തിയായ റോഡിലൂടെ കിലോമീറ്ററോളം ഓടിവരുന്ന വാഹനങ്ങൾ നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ എത്തുമ്പോൾ കുത്തനെ ഇറങ്ങേണ്ടിവരുന്ന സാഹചര്യം പലയിടത്തും നിലനിൽക്കുന്നുണ്ട്. രാത്രിയിൽ വലിയ അപകടങ്ങൾക്ക് ഇത് കാരണമാകുന്നു. ഇവിടങ്ങളിൽ അങ്ങനെ ഒരു ഇറക്കം ഉണ്ടെന്ന് യാത്രക്കാർക്കും മനസ്സിലാകുന്ന ഒരു സംവിധാനവും ഒരുക്കാറില്ല. കൂടാതെ വാഹനങ്ങൾ വളഞ്ഞു പോകേണ്ട സ്ഥലങ്ങളിലും അപകടം പതിയിരിക്കുന്നു. ചേപ്പാട്, ഹരിപ്പാട് ഭാഗങ്ങളിൽ പൊടിശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുമ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വെള്ളം തളിക്കുക മാത്രമാണ് കരാറുകാർ ചെയ്യുന്നത്.