Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightപോരായ്മകളിൽ നട്ടം...

പോരായ്മകളിൽ നട്ടം തിരിഞ്ഞ് അരൂർ വ്യവസായ കേന്ദ്രം

text_fields
bookmark_border
പോരായ്മകളിൽ നട്ടം തിരിഞ്ഞ് അരൂർ വ്യവസായ കേന്ദ്രം
cancel
camera_alt

അ​രൂ​ർ വ്യ​വ​സാ​യ കേ​ന്ദ്രം

അരൂർ: പോരായ്മകളുടെ നടുവിൽ അരൂർ വ്യവസായ കേന്ദ്രം നട്ടം തിരിയുമ്പോഴും പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല. സർക്കാറുകൾ മാറിവരുമ്പോഴും പരാതികൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുന്നുണ്ടെങ്കിലും ഒന്നും തീർപ്പാകുന്നില്ല. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നാണിത്. കെമിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്ന നിലയിൽ ആറ് പതിറ്റാണ്ടിന് മുമ്പ് സ്ഥാപിതമായതാണ് അരൂർ വ്യവസായ കേന്ദ്രം.

കേരള സംസ്ഥാന രൂപവത്കരണശേഷം വ്യവസായിക വളർച്ച ലക്ഷ്യമാക്കി 1962ൽ അരൂരിൽ സ്ഥാപിതമായതാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അഥവാ അരൂർ വ്യവസായ കേന്ദ്രം. പിന്നീട് മറ്റ് വ്യവസായങ്ങളും സ്ഥാപിച്ചു തുടങ്ങിയതോടെ കൂടുതൽ സ്ഥലം വ്യവസായ കേന്ദ്രത്തിനുവേണ്ടി ഏറ്റെടുത്തു. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പാർപ്പിക്കുന്നതിനായി ഇൻഡസ്ട്രിയൽ കോളനി, മുക്കം കോളനി എന്നിവ സ്ഥാപിതമായി. നിലവിൽ 52 ഓളം ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങൾ അരൂർ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ, പിന്നീട് സമുദ്രോൽപ്പന്ന- കയറ്റുമതി വ്യവസായ സ്ഥാപനങ്ങൾ ഏറ്റവുമധികം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുകയാണ്. കയറ്റുമതിയുടെ കാര്യത്തിൽ മികവിന്റെ പട്ടണമായി പോലും അരൂരിനെ കേന്ദ്രസർക്കാർ പരിഗണിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. എന്നാൽ, വ്യവസായങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, മലിനീകരണം ഒഴിവാക്കാനുള്ള സംവിധാനം, സുരക്ഷാസംവിധാനങ്ങൾ തുടങ്ങി ഒട്ടേറെ പോരായ്മകളുടെ നടുവിലാണ് വ്യവസായങ്ങൾ പ്രവർത്തിക്കുന്നത്.

ഇപ്പോഴും വ്യവസായ കേന്ദ്രത്തിലെ നിരവധി റോഡുകൾ സഞ്ചാരയോഗ്യമല്ല. റോഡുകൾ പുനർനിർമിക്കാൻ 10 കോടി രൂപ അനുവദിക്കുമെന്നായിരുന്നു കഴിഞ്ഞ സർക്കാർ നൽകിയ വാഗ്ദാനമെന്ന് വ്യവസായികൾ പറയുന്നു. എന്നാൽ, ഇതിനായി വ്യവസായ വകുപ്പിൽനിന്നും 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ തുകകൊണ്ട് മുഴുവൻ റോഡുകളും പുനർനിർമിക്കാനായില്ല. റോഡുകളെല്ലാം മഴയാകുമ്പോൾ വെള്ളത്തിലാകുന്നസ്ഥിതിയിലാണ്. തൊട്ടരികിലുള്ള കായലിലേക്ക് വെള്ളമൊഴുകിപ്പോകാനുള്ള കാന ഉൾപ്പെട്ട റോഡ് നിർമിക്കാനുള്ള ആവശ്യം നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

മലിനീകരണം തടയുന്നതിന് നിർദ്ദേശിക്കപ്പെട്ട പൊതുശുദ്ധീകരണ പ്ലാന്‍റ് വ്യവസായ കേന്ദ്രത്തിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ യാഥാർഥ്യം ആകുന്നില്ലെന്ന് വ്യവസായികൾ പറയുന്നു. ഇതിനായി പത്തു കോടി രൂപ അനുവദിച്ചെന്ന് വർഷങ്ങൾക്കു മുമ്പ് പ്രചരിച്ചതാണ്. എന്നാൽ, ഇന്നും അത് യാഥാർഥ്യമായിട്ടില്ല. വ്യവസായ കേന്ദ്രത്തിലെ മറ്റൊരുപ്രധാന പോരായ്മ ചൂണ്ടിക്കാട്ടുന്നത് കുടിവെള്ളമാണ്. ജപ്പാൻ കുടിവെള്ളം അരൂരിൽ വ്യാപകമായി ലഭിക്കുമ്പോഴും വ്യവസായ കേന്ദ്രത്തിലെ വിവിധ സ്ഥാപനങ്ങളിലും കുടിവെള്ളം കിട്ടുന്നില്ലെന്നാണ് വ്യവസായികളുടെ പരാതി. വൈദ്യുതിയുടെ കാര്യത്തിലും വ്യവസായികൾക്ക് പരാതികൾ ഏറെയാണ്. മുൻകൂട്ടി അറിയിപ്പില്ലാതെ വൈദ്യുതി തടസം ആവർത്തിക്കുന്നതും മതിയായ വോൾട്ടേജ് ലഭിക്കാത്തതും വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാറുണ്ടെന്നാണ് വ്യവസായികളുടെ പരാതി.

മതിയായ സുരക്ഷയില്ലാത്തതാണ് വ്യവസായ സ്ഥാപനങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി. സുരക്ഷ ക്രമീകരണം ഒരുക്കാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറുകയാണ്. സെക്യൂരിറ്റിയോ, പരാതി പറയാൻ അധികൃതരോ, ഉത്തരവാദപ്പെട്ട വ്യവസായവകുപ്പിന്റെ മറ്റ് സംവിധാനങ്ങളൊ ഇവിടെയില്ല.

അരൂർ ഫയർഫോഴ്സിന്റെ കെട്ടിടത്തിന് വലിയ വാഗ്ദാനം ചെയ്തിട്ടും കെട്ടിടം സാങ്കേതികത്വത്തിൽ കുടുങ്ങിക്കിടക്കുന്നതിലും വ്യവസായികൾക്ക് കടുത്ത പ്രതിഷേധമുണ്ട്. പുതിയ സർക്കാറെങ്കിലും വ്യവസായികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് പ്രതീക്ഷയിലാണ് വ്യവസായികൾ.

Show Full Article
TAGS:Alappuzha industrial estate infrastructure roads pollution problems 
News Summary - Aroor Industrial Center turns a blind eye to shortcomings
Next Story