ദലിത് സ്ത്രീയെ മർദിച്ച സംഭവത്തിൽ കേസെടുത്തു
text_fieldsഎറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായ മത്സ്യക്കച്ചവടക്കാരി രാധ
അരൂർ: മത്സ്യക്കച്ചവടക്കാരിയായ ദലിത് സ്ത്രീയെ മർദിച്ച കേസിൽ ചന്തിരൂർ പുത്തൻപുരയ്ക്കൽ റഫീക്കിനെതിരെ എസ്.സി.എസ്.ടി ആക്ട് പ്രകാരം അരൂർ പൊലീസ് കേസെടുത്തു. ചന്തിരൂരിൽ പഴയ ദേശീയപാതക്കരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അരൂർ പഞ്ചായത്തിൽ കൂനങ്ങാട്ടുകളത്തിൽ അശോകന്റെ ഭാര്യ രാധയെ (58) ഇയാൾ മർദിച്ചതായും ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചതായുമാണ് കേസ്. മർദനത്തിൽ ഗുരുതര പരിക്കേറ്റ രാധ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാധയുടെ മത്സ്യത്തട്ടും മത്സ്യങ്ങളും നശിപ്പിക്കുകയും റോഡിൽ മണ്ണും, നിർമാണാവശിഷ്ടങ്ങളും കൂട്ടിയിട്ട് തടസപ്പെടുത്താനും ശ്രമിച്ചു. ഇതിനെതിരെ മറ്റു തൊഴിലാളികളും റഫീക്കിനെതിരെ അരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരം മത്സ്യകച്ചവടം നടത്തിക്കൊണ്ടിരിക്കുമ്പോൾ രാധയെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചുകൊണ്ട് മർദിച്ചത്.


