മത്സ്യക്കച്ചവടം നടത്തുകയായിരുന്ന ദലിത് സ്ത്രീയെ ക്രൂരമായി മർദിച്ചു
text_fieldsമർദനമേറ്റ് അവശനിലയിലായ ശാന്ത വഴിയോരത്ത്
അരൂർ: റോഡരികിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ദലിത് സ്ത്രീയെ സമീപത്തെ വീട്ടിലെയാൾ മർദിച്ചു. ചന്തിരൂർ കുനങ്ങാട്ടുകളത്തിൽ അശോകന്റെ ഭാര്യ രാധ(58)ക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലിന് ചന്തിരൂർ മത്സ്യമാർക്കറ്റിന് സമീപം പഴയദേശീയപാതക്കരികിലായിരുന്നു സംഭവം. കഴിഞ്ഞദിവസം മത്സ്യ കച്ചവടം നടത്തിയ രാധ ഉൾപ്പെടെയുള്ളവരുടെ മത്സ്യത്തട്ടും മത്സ്യങ്ങളും നശിപ്പിച്ചിരുന്നു.
ചന്തിരൂർ പുത്തൻപുരയ്ക്കൽ റഫീഖ് എന്നയാൾക്കെതിരെ മത്സ്യത്തൊഴിലാളികൾ പരാതി അരൂർ പൊലീസിൽ നൽകിയിരുന്നു. ഞായറാഴ്ച രാത്രി കച്ചവടം കഴിഞ്ഞ് തട്ടിനുസമീപം ചരുവത്തിൽ സൂക്ഷിച്ചിരുന്ന മത്സ്യങ്ങൾ തിങ്കളാഴ്ച രാവിലെ മീൻ വിൽക്കാനെത്തിയപ്പോൾ മീനും മീൻ തട്ടും ഇയാൾ എടുത്തുകൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു.
മീൻ തട്ടു സ്ഥാപിച്ചിരുന്ന സ്ഥലത്ത് റോഡിൽ കെട്ടിട നിർമാണാവശിഷ്ടങ്ങൾ കൊണ്ടുവന്നുകൂട്ടിയിരുന്നു. കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കാത്തതാണ് തുടർച്ചയായ ഉപദ്രവങ്ങൾക്കും ഒടുവിലുണ്ടായ മർദനത്തിനും കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മത്സ്യ കച്ചവടം നടത്തിക്കൊണ്ടിരിക്കെ രാധയെ ജാതി പേരുവിളിച്ച് ആക്ഷേപിച്ചു കൊണ്ടാണ് മർദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


