പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ മാലിന്യം കുമിഞ്ഞുകൂടുന്നു
text_fieldsഅരൂർ മൾട്ടി പർപ്പസ് റോഡിന്റെ അരികിൽ മാലിന്യം കുന്നുകൂടിയ നിലയിൽ
അരൂര്‍: അരൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മൾട്ടി പർപ്പസ് റോഡിന്റെ അരികിൽ മാലിന്യം കുമിയുന്നു. ആളൊഴിഞ്ഞ ഇവിടെ ദൂരസ്ഥലങ്ങളിൽനിന്ന് പോലും വാഹനങ്ങളിൽ എത്തിച്ച് മാലിന്യം തള്ളുന്നത് പതിവകയി. പ്ലാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലും നിറച്ച അറവ് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ഭക്ഷ്യ അവശിഷ്ടങ്ങളുമടക്കം ഇതിലുണ്ട്. മാലിന്യം നിക്ഷേപിക്കുന്നയിടമാകെ തെരുവുനായ് ശല്യവും അസഹ്യമായ ദുർഗന്ധവുമാണ്. ദേശീയപാതയില്‍നിന്ന് പള്ളിയറക്കാവ് ക്ഷേത്രത്തിലേക്ക് പോകുന്ന മള്‍ട്ടി പര്‍പ്പസ് റോഡിന്റെ വശങ്ങളില്‍ മാലിന്യക്കൂമ്പാരം കാണാം. ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
നേരത്തെ ശുചീകരിച്ച നിരത്തുകള്‍ക്ക് സമീപം വീണ്ടും മാലിന്യനിക്ഷേപം തുടങ്ങിയിട്ടുണ്ട്. പൂജപ്പുര-അമ്മനേഴത്ത് ലിങ്ക് റോഡിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ മാലിന്യനിക്ഷേപം ഇതിന് ഉദാഹരണമാണ്. യുവജന സംഘടനകള്‍ ശുചീകരിച്ച ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചാണ് മാലിന്യനിക്ഷേപം.
മാലിന്യ സംസ്‌ക്കരണത്തിന് മുന്‍തൂക്കം നല്‍കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു നിലവിലെ ഭരണസമിതി ചുമതലയേറ്റത്. എന്നാല്‍, അന്യദേശങ്ങളില്‍നിന്നടക്കം ഇപ്പോഴും ഇവിടേക്ക് മാലിന്യം എത്തുന്നുണ്ട്. ഇത് കണ്ടുപിടിക്കാന്‍ നിരീക്ഷണ സംവിധാനങ്ങളൊന്നുമില്ല. നേരത്തെ ഉണ്ടായിരുന്ന പരിശോധനകളും ഇല്ലാതായി. ഇവയെല്ലാം അടിയന്തിരമായി നടപ്പാക്കി അരൂരിനെ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


