നല്ല മാതൃകകാട്ടി ഭാസ്കരൻ നായർ; മൂന്നുവർഷം മുമ്പ് വിട്ടുനൽകിയ ഭൂമി ഏറ്റെടുക്കാതെ സർക്കാർ
text_fieldsഭാസ്കരൻ നായർ
അരൂർ: സമൂഹത്തിന് നല്ല മാതൃകകാട്ടി മൂന്നുവർഷം മുമ്പ് വിലക്കുവാങ്ങി സർക്കാറിന് വിട്ടുകൊടുത്ത ഭൂമി ഇനിയും ഏറ്റെടുക്കാത്തതിന്റെ നിരാശയിലാണ് തുറവൂർ നെടുമ്പുറത്ത് ഭാസ്കരൻനായർ. നിരാലംബരായവരുടെ കണ്ണീരൊപ്പാൻ മനസ്സോടെ ഇത്തിരി മണ്ണ് സമർപ്പിക്കുകയെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം മനസ്സിൽ തട്ടിയാണ് അഞ്ച് സെന്റ് ഭൂമി വിലകൊടുത്ത് വാങ്ങി സർക്കാറിന് സമർപ്പിച്ചത്.
എന്നാൽ, ഭാസ്കരൻ നായരുടെ ഈ ആത്മാർഥത മൂന്നുവർഷമായി തിരിച്ചറിയാൻ പക്ഷേ, അധികൃതർക്കായില്ല. ഗതികെട്ട് ഭൂമി തിരിച്ചെടുത്ത് അർഹരായവരെ ഏൽപ്പിക്കാൻ അരൂർ പ്രസ് ക്ലബിനെ ചുമതലപ്പെടുത്തി.
മൂന്നുവർഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് ഈ ഭൂമി ഏറ്റെടുത്ത് അർഹരായവർക്ക് വീട് നിർമിച്ച് നൽകാൻ ഭരണസംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ഇനിയും ഈ ഭൂമി വെറുതെ കിടന്നാൽ ആർക്കും പ്രയോജനപ്പെടാതെ പോകുമെന്ന് ഭാസ്കരൻ നായർ പറയുന്നു. തുറവൂർ വളമംഗലം എസ്.സി.എസ് ഹൈസ്കൂളിന് സമീപമാണ് സ്ഥലം.
അവിടെ വീട് നിർമിച്ച് അർഹരെ കണ്ടെത്തി നൽകാൻ സർക്കാറിനോട് അപേക്ഷിച്ചിരുന്നു. 2022 ജൂലൈയിൽ സമർപ്പിച്ച സ്ഥലത്തിന്റെ കൈമാറ്റ നടപടി ഇനിയും നടപ്പായിട്ടില്ല. ഇതിന് പിന്നാലെയാണ് പത്രക്കാരുടെ കൂട്ടായ്മയായ അരൂർ പ്രസ് ക്ലബ് ഏറ്റെടുക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
സഹകരണവകുപ്പിൽ നിന്ന് വിരമിച്ച ഇദ്ദേഹം പെൻഷൻ തുകയിൽനിന്ന് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന പ്രവർത്തനവും നടത്തുന്നുണ്ട്. പെൻഷനിൽനിന്ന് ഭിന്നശേഷിക്കാരടക്കം 20 പേർക്ക് 10,00 വീതം നൽകുന്നുണ്ട്.
ഇതിൽ 15 പേർക്കും തുക നൽകുന്നത് ഭാസ്കരൻ നായരുടെ പോക്കറ്റിൽനിന്നാണ്. ഇദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരം വിവിധ സംഘടനകളിൽപെട്ട സുഹൃത്തുക്കൾ അഞ്ചുപേർക്ക് 1,000 രൂപ വീതവും നൽകുന്നുണ്ട്.
ഇത് മുടക്കമില്ലാതെ തുടരുന്നതിനിടെ ഇത്തവണത്തെ വിഷുവിന് സമരം ചെയ്യുന്ന ആശമാര്‍ക്കും 240 ഓട്ടോ ഡ്രൈവര്‍മാർക്കും വിഷുക്കൈനീട്ടവും നൽകി. സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ നേതാക്കളായ രണ്ട് പേര്‍ക്കാണ് 1001 രൂപ തപാല്‍ വകുപ്പുവഴി കൈനീട്ടമായി നല്‍കിയത്. തുറവൂരിലെ 240 ഓട്ടോഡ്രൈവര്‍മാര്‍ക്കും കൈനീട്ടവും ഭാഗ്യക്കുറി ടിക്കറ്റും നല്കി.
ലോട്ടറി ടിക്കറ്റ് വില്പന തൊഴിലാളികള്‍ക്ക് ഒരുകൈത്താങ്, ഭാഗ്യ വഴിയിലൂടെ ഒരു യാത്ര, ജനക്ഷേമ പദ്ധതിയില്‍ പങ്കാളിത്തം, സര്‍ക്കാര്‍പദ്ധതിയില്‍ സഹകരണം എന്നിവയാണ് ആശയത്തിന് പിന്നില്‍. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുത്തിയതോട് യൂനിറ്റ് പ്രസിഡൻറാണ് ഭാസ്കരൻ നായർ. റിട്ട. അധ്യാപിക ഗിരിജാമണിയമ്മയാണ് ഭാര്യ. മക്കൾ: ജയശ്രീ, വിജയലക്ഷ്മി (ഇരുവരും അധ്യാപികമാർ).