വധശ്രമം; തൃക്കുന്നപ്പുഴ മുൻ പഞ്ചായത്തംഗം റിമാൻഡിൽ
text_fieldsസാലി, ലിബിൻ
തൃക്കുന്നപ്പുഴ: പല്ലനയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ഗ്രാമപഞ്ചായത്തംഗം അടക്കം രണ്ടുപേർ റിമാൻഡിൽ. ഒന്നാംപ്രതി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ 15ാം വാർഡ് മെംബറും ആർ.എസ്.പി നേതാവുമായ പല്ലന ചക്കാല വടക്കതിൽ സി.എച്ച്. സാലി (60) രണ്ടാം പ്രതി ചക്കാല വടക്കതിൽ ലിബിൻ (32) എന്നിവരെയാണ് ഹരിപ്പാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി മാർച്ച് അഞ്ചുവരെ റിമാൻഡ് ചെയ്തത്.
2025 മാർച്ച് 23ന് പല്ലന കലവറ ജങ്ഷനിൽ വെച്ച് പല്ലന മട്ടത്ത് കിഴക്കതിൽ അബ്ദുൽ ലത്തീഫിന്റെ മകൻ അബ്ദുൽ വാഹിദിനെ (30) സംഘം ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഏഴു പേരാണ് കേസിലെ പ്രതികൾ. നാലാംപ്രതി പുത്തൻപുരയിൽ ലിയാക്കത്ത്, അഞ്ചാം പ്രതി സൽമാൻ മൻസിലിൽ നസീർ (50), ഏഴാം പ്രതി തൃക്കുന്നപ്പുഴ പല്ലന കായിപ്പറമ്പ് വീട്ടിൽ മുഹമ്മദ് നാസർ (55) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് നാല് പ്രതികളായ ചക്കാല വടക്കത്തിൽ ആദിൽ ജലീൽ (31) പുത്തൻപുരയ്ക്കൽ വടക്കതിൽ ഷൗക്കത്തലി (31) എന്നിവർ ഒളിവിലാണ്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈകോടതിയിലും സുപ്രീംകോടതിയിലും ജാമ്യാപേക്ഷ നൽകിയതിന് തുടർന്ന് പ്രതികൾ നാട്ടിൽ ഉണ്ടായിരുന്നെങ്കിലും അറസ്റ്റ് വൈകുകയായിരുന്നു.
സുപ്രീംകോടതി ജാമ്യ അപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനായ കായംകുളം ഡിവൈ.എസ്.പിക്ക് മുന്നിൽ ഹാജരായി. തുടർന്ന് ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാർച്ച് 15 വരെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.


