പരാതികളിൽ മുഖംതിരിച്ച് അധികൃതർ: ഉയരപ്പാത, റെയിൽപാത ഇരട്ടിപ്പ് നിർമാണം; ജനജീവിതം ദുസ്സഹം
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ആദ്യഘട്ടം മുതൽ ദേശീയപാതയിലെ യാത്രക്കാരെയും പാതയോരത്തുള്ളവരെയും കഷ്ടപ്പെടുത്തുകയാണ്. തുറവൂരിൽ അധികമായി പണിയുന്ന ഉയരപ്പാതയുടെ നിർമാണമാണ് വാഹന യാത്രകരെ ദുരിതത്തിലാക്കുന്നത്. തീരദേശ റെയിൽവേ പാതയുടെ ഇരട്ടിപ്പ് ജോലികളാണ് ഇപ്പോൾ അരൂർ പ്രദേശത്തെ തീരമേഖലയിലുള്ളവരെ ദുരിതത്തിലാക്കുന്നത്.
ഉയരപ്പാതയുടെ നിർമാണത്തിന്‍റെ ആദ്യഘട്ടങ്ങളിൽ ഗതാഗത സ്തംഭനവും നിരന്തര അപകടങ്ങളും യാത്രാദുരിതങ്ങളും അസഹ്യമായ പൊടിയും വെള്ളക്കെട്ടും ഒട്ടേറെ പേരുടെ ജീവിതമാർഗമായ സ്ഥാപനങ്ങളെയാണ് ഇല്ലാതാക്കിയതെങ്കിൽ നിർമാണ കമ്പനിയുടെ ഉത്തരവാദിത്തക്കുറവ് ഒട്ടേറെ പേരുടെ ജീവനാണ് ഇല്ലാതാക്കിയത്.
ഉയരപ്പാതയുടെ നിർമാണത്തിന് മുമ്പുള്ള ഒരുക്കം നേരത്തേ തന്നെ സർക്കാർ ഏജൻസികൾ നടത്താതിരുന്നതാണ് ദുരിത കാരണം. ഇപ്പോൾ പൊക്കിപ്പണിഞ്ഞ കാനയും സമീപവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഇതുസംബന്ധിച്ച സമീപവാസികളുടെ പരാതികളിൽ അധികൃതർ മുഖംതിരിക്കുകയാണ്. ഇപ്പോഴും പുതിയ അധികാരികൾക്കു മുന്നിൽ പരാതികളും പരിവേദനങ്ങളുമായി അലയുകയാണ് ദേശീയപാതയോരത്തെ താമസക്കാരും സ്ഥാപന ഉടമകളും.


