ബി.ജെ.പി പ്രവർത്തകർ തമ്മിലടിച്ചു;നേതാക്കൾക്കെതിരെ കേസ്
text_fieldsപരിക്കേറ്റ സതീഷ് കുമാർ
ചെങ്ങന്നൂർ: മാന്നാറിൽ ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്; നേതാക്കൾക്കെതിരെ കേസ്. ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റി മുൻ സെക്രട്ടറി കൂട്ടമ്പേരൂർ 12 ബി. വാർഡിൽ കൊച്ചുകുന്നക്കാട്ടിൽ സതീഷ് കുമാറിനാണ് (സന്തോഷ് -49) മർദനമേറ്റത്. മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഉദയകുമാർ, രാജീവ് ശ്രീരാധേയം എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസെടുത്തത്.
മാന്നാർ മണ്ഡലം പ്രസിഡന്റിനെതിരെ പാർട്ടിഘടകത്തിൽ പരാതിപ്പെട്ടതിനാണ് നേതാക്കൾ സതീഷ് കുമാറിനെ മർദിച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്. തലക്കും കണ്ണിനും ഗുരുതര പരിക്കേറ്റ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്.
ഇതിനൊപ്പം മർദനമേറ്റ സതീഷിന്റെ ഭാര്യ റീജ സതീഷിനെയും മകളെയും നേതാക്കൾ ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതുമായുള്ള പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മണ്ഡലത്തിൽ നിലനിൽക്കുന്ന ചേരിതിരിവും ഭിന്നതയുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി പുനഃസംഘടനയിൽ സതീഷിനെയും മറ്റും ഉൾപ്പെടുത്താത്തതിൽ ഒരുവിഭാഗം കടുത്ത അമർഷത്തിലാണെന്നും, അതിനെ തുടർന്ന് ചേരിപ്പോരിന്റെ ഭാഗമാണ് ആക്രമണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, കുട്ടമ്പേരൂർ ഗുരുതിയിൽ ജങ്ഷനു സമീപം മണ്ഡലം പ്രസിഡന്റും സഹപ്രവർത്തകരും സംസാരിച്ച് കൊണ്ടിരിക്കെ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും തുടർന്ന് മദ്യലഹരിയിൽ കരിങ്കല്ലിൽ തട്ടിവീണാണ് സതീഷ് കുമാറിന് പരിക്കേറ്റതെന്നും മണ്ഡലം പ്രസിസന്റ് സതീഷ് കൃഷ്ണനും മാന്നാർ കിഴക്കൻ മേഖല പ്രസിഡന്റ് സജീഷ് തെക്കേടവും പറയുന്നു.
മാന്നാറിൽ ബി.ജെ.പി.ക്കാർ തമ്മിലുണ്ടായ സംഘർത്തിൽ ഇതുവരെയും പാർട്ടിതലത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തെക്കൻ ജില്ല പ്രസിഡന്റ് സന്ദീപ് വചസ്പതി ‘മാധ്യമ’ത്തോടു പറഞ്ഞു.