കാൽപ്പന്താവേശം തലയിലേറ്റി ആരാധകർ
text_fieldsലോകകപ്പ് ഫുട്ബാൾ മൽസരത്തിൽ മാറ്റുരക്കുന്ന വിവിധ രാജ്യങ്ങളുടെ ടീമുകളുടെ ആരാധകരുടെ ആവേശം പൊതു നിരത്തുകളിൽ പ്രദർശിപ്പിരിക്കുന്നു
ചെങ്ങന്നൂർ: കാൽപന്തുകളി ആരാധകരുടെ ആവേശം കൊടുമുടിയിലേറ്റി മാന്നാർ ഗ്രാമ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പല പല രാജ്യങ്ങളിലെ ടീമുകളെ നെഞ്ചിലേറ്റി കൂറ്റൻ ഫ്ലക്സ് ബോർഡുകൾ ഉയർന്നുകഴിഞ്ഞു.,പല ടീമുകളുടെ ജഴ്സികൾക്കൊത്ത കൊടികളും തോരണങ്ങളും എംബ്ലങ്ങളും കൊണ്ട് വഴിയോരങ്ങൾ വർണശബളമായി. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങൾ വീണ്ടും ഫുട്ബാൾ മാമാങ്കത്തിന് വേദിയാകുമ്പോൾ കടലുകൾക്ക് ഇക്കരെയുള്ള മലയാളക്കരയിലെ ഗ്രാമവീഥികളിലും വിവിധ ടീമുകളെ പിന്തുണക്കുന്ന ഫാൻസുകൾ മൽസരത്തിന് ഇറങ്ങിക്കഴിഞ്ഞു.
32 ടീമുകളിൽ നിന്ന് 48 ടീമുകളിലേക്ക് ലോകകപ്പ് ടൂർണമെന്റ് വികസിച്ചപ്പോൾ മത്സരങ്ങളുടെ എണ്ണത്തോടൊപ്പം ആവേശവും വർധിക്കുകയാണ്. മാന്നാർ പഞ്ചായത്തിലെ ഒട്ടുമിക്ക വീഥികളിലും ഫുട്ബോൾ മാമാങ്കത്തിന്റെ അലയൊലികൾ ഉയർന്നു കാണാം. ലോകകപ്പ് നിലനിർത്താനിറങ്ങുന്ന അർജന്റീനയും ഇക്കുറിയും കപ്പടിക്കുമെന്ന് പ്രഖ്യാപിച്ച് കച്ചകെട്ടിയിറങ്ങുന്ന ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയവയുടെ ആരാധകരാണ് ജഴ്സിയുടെ നിറം ചാലിച്ച കൊടി തോരണങ്ങളും ബാനറുകളും ഏറെയും ഉയർത്തിയത്.
ബ്രസീലിന്റെ മഞ്ഞക്കൊടിയും അർജന്റീനയുടെ നീല-വെളുപ്പ് തോരണങ്ങളും പോർച്ചുഗലിന്റെ ചുവപ്പും ജർമനിയുടെ കറുപ്പ്-ചുവപ്പ്-മഞ്ഞ നിറങ്ങളും കൊണ്ട് മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ട്, പാവുക്കര, ഇരമത്തൂർ, പൊതുവൂർ, കുരട്ടിക്കാട്, കുട്ടമ്പേരൂർ, ചെന്നിത്തല പ്രദേശങ്ങളിലെ ഗ്രാമീണ വഴികളിൽ ആവേശം നിറയുകയാണ്. കാലവർഷമെത്തിയെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് ഫുട്മ്പോൾ ആരവും ആവേശവും ജനമനസ്സുകളിൽ നിറയുന്നത്. മാന്നാർ ഇരമത്തൂർ 19-ാം വാർഡിലെ കറുകയിൽ മുക്ക് പൊതുവൂർ റോഡിലാണ് വിവിധ രാജ്യങ്ങളുടെ കൊടി തോരണങ്ങൾ നിറച്ച് ആരാധകർ വീറും വാശിയും ഏറ്റവും കൂടുതൽ പ്രകടമാക്കിയിരിക്കുന്നത്.


