കേരളത്തിന്റെ മരുമകളായി മ്യാന്മർ യുവതി
text_fieldsമ്യാന്മർ സ്വദേശിനി വിൻ ഭർത്താവ് സുധീഷിനൊപ്പം
ചെങ്ങന്നൂർ: പ്രണയത്തിന് രാജ്യത്തിന്റെ അതിർവരമ്പുകളോ ഭാഷയുടെയും മതത്തിന്റെയും വേർതിരിവുകളോ ഇല്ലെന്നു തെളിയിച്ചിരിക്കുകയാണ് സുധീഷ്-വിൻ കമിതാക്കൾ. ഇരുവരും വ്യാഴാഴ്ച വിവാഹിതരായതോടെ നാലുവർഷത്തെ പ്രണയസാഫല്യമായി.
മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡ് പുതുശ്ശേരത്ത് രാമചന്ദ്രൻ പിള്ള-സരസമ്മ ദമ്പതികളുടെ മകൻ സുധീഷും മ്യാന്മറിലെ ബിസിനസ് കുടുംബത്തിലെ യൂസോവിൻ-ഡ്യൂ ക്യൂ ക്യൂവ് ദമ്പതികളുടെ മകൾ വിന്നും കുന്നത്തൂർ ശ്രീദുർഗാദേവി ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് വരണമാല്യംചാർത്തിയത്.
ദുബൈ മാരിയറ്റ് ഹോട്ടലിലെ ജീവനക്കാരനാണ് സുധീഷ്. വിൻ ആകട്ടെ അക്വാ ഹോട്ടൽ ജീവനക്കാരിയും. നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മ്യാന്മറിൽനിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ആരും എത്തിയിരുന്നില്ല. ദുബൈയിൽ നടക്കുന്ന സൽക്കാരത്തിൽ എല്ലാവരും എത്തും. 12ന് നവദമ്പതികൾ ജോലിസ്ഥലത്തേക്ക് മടങ്ങും.