അപകടഭീഷണിയായി ഒറ്റപ്പുന്ന മേൽപ്പാത നിർമാണം
text_fieldsഒറ്റപ്പുന്നക്ക് തെക്കുവശം ദേശീയപാത നിർമാണം നടക്കുന്നിടത്ത് ഓടക്ക് മുകളിലെ സ്ലാബ് താഴെവീണ നിലയിൽ
ചേർത്തല: ദേശീയപാത നിർമാണം നടക്കുന്ന ചേർത്തല ഒറ്റപ്പുന്ന ഭാഗത്ത് നടപ്പാതക്ക് സമീപമുള്ള കാനയുടെ സ്ലാബ് താഴെ വീണ നിലയിൽ. ഇരുചക്ര വാഹനങ്ങളും കാൽനടക്കാർക്കും അപകടഭീഷണി നേരിടാൻ തുടങ്ങിട്ട് നാല് മാസത്തോളമായി. ഇതിനെതിരെ പ്രതികരിച്ചതോടെ അധികൃതർ ഒരു അപകട ബോർഡ് മാത്രം സ്ഥാപിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് പ്രദേശവാസികൾ. പുതുതായി നിർമിച്ച കാനക്ക് മുകളിൽ ഇട്ടിരിക്കുന്ന സ്ലാബുകൾ മിക്കതും ഇളക്കം തട്ടുന്നവയാണ്. അബദ്ധവശാൽ താഴേക്ക് പോയാൽ സ്ലാബുകൾ യന്ത്രത്തിന്റെ സഹായത്തോടെ മാത്രമേമെ പൂർണാവസ്ഥയിൽ ചേർത്ത് നിർത്താനാവൂ.
ഇതിന് സമീപം മേൽപ്പാത നിർമാണവും നടക്കുന്നുണ്ട്. മേൽപാല ഭിത്തിക്കും റോഡിനും ഇടക്ക് മെറ്റലും ടാറിംഗും ഇല്ലാത്തതും യാത്രക്കാർക്ക് അപകടഭീഷണി മുഴക്കുന്നുണ്ട്. സൂപ്പർഫാസ്റ്റ് ബസുകളും ലോറികളും മേൽപാല ഭിത്തിയോട് ചേർന്ന് സർവിസ് റോഡിലൂടെ ഓവർട്ടേക്ക് ചെയ്ത് വരുമ്പോൾ മെറ്റൽ ഇല്ലാത്ത ഭാഗത്ത് വീണാൽ വലിയ അപകടമാണ് ഉണ്ടാവുകയെന്നും സമീപ പ്രദേശത്തെ വ്യാപാരസ്ഥാപനത്തിലെ ജോലിക്കാർ പറയുന്നു.
രണ്ട് ദിവസങ്ങളായി പെയ്ത മഴയിൽ താഴെ സർവിസ് റോഡിലേക്ക് വെള്ളം ഒലിച്ചിറങ്ങി വലിയ ഗർത്തങ്ങൾ മേൽപ്പാലത്തിന്റെയും റോഡിന്റെയും ഇടയിലായി രൂപപ്പെട്ടിട്ടുണ്ട്. ഇത് പ്രദേശവാസികൾ ചോദ്യംചെയ്തതോടെ വെള്ളിയാഴ്ച രാവിലെ റോഡിലുണ്ടായ വലിയ ഗർത്തങ്ങൾ മണ്ണിട്ട് അടയ്ക്കാൻ തുടങ്ങി. എന്നാൽ പല ഭാഗത്തും വൻ കുഴികളുണ്ട്. സർവിസ് റോഡുകളിൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും അപകടം വിളിച്ചോതുമെന്നും പ്രദേശവാസികൾ പറയുന്നു.


