തണ്ണീർമുക്കത്ത് തെരുവു നായ് ആക്രമണം; എട്ടുപേർക്ക് പരിക്ക്; നായെ നാട്ടുകാർ തല്ലിക്കൊന്നു; ഓടുന്നതിനിടെ വീണ് വീട്ടമ്മയുടെ കൈയൊടിഞ്ഞു
text_fieldsചേർത്തല: ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ തെരുവ് നായ് ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. കണ്ണിന് കടിയേറ്റ ഒരാൾക്കടക്കം നാലുപേരുടെ നില ഗുരുതരമാണ്. രക്ഷതേടി ഓടുന്നതിനിടെ വീണ് വീട്ടമ്മയുടെ കൈയൊടിഞ്ഞു. സംഭവത്തിനൊടുവിൽ ആക്രമണസ്വഭാവം കാണിച്ച നായെ നാട്ടുകാർ സംഘടിച്ച് തല്ലിക്കൊന്നു. തണ്ണീർ മുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ ബുധനാഴ്ച പകൽ 11.30നായിരുന്നു സംഭവം.
തണ്ണീർമുക്കം കട്ടച്ചിറ ഗണപതിക്കരി അനന്ദവല്ലി (71), ഉപകരിച്ചിറ സദാനന്ദൻ (70), കൊക്കോതമംഗലം സ്വദേശികളും അയൽവാസികളുമായ വലിയകരി അർജുൻ (59), വടക്കേ പാറേക്കാട്ടിൽ ലളിത, പാറേക്കാട്ടിൽ രാധാകൃഷ്ണൻ (58) എന്നിവരടക്കമുളളവർക്കാണ് പരിക്ക്.
ഓടിരക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റവരും കൂട്ടത്തിലുണ്ട്. കട്ടച്ചിറ കിഴക്കെക്കരി ഉഷ (54) യുടെ കൈയാണ് ഒടിഞ്ഞത്. വീടിന്റെ മുറ്റത്തും റോഡിലും നിന്നവരെയാണ് നായ് കടിച്ചത്. വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുരച്ചുചാടിയ നായ ഉഷയുടെ വലതുകൈയിൽ കടിച്ചത്. കുതറി ഓടുന്നതിനിടെ താഴെവീണ് ഇടതുകൈ ഒടിയുകയായിരുന്നു. ഇവർ ചേർത്തല താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിന് കടിയേറ്റ സദാനന്ദന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അർജുൻ, ലളിത, ആനന്ദവല്ലി, രാധാകൃഷ്ണൻ എന്നിവർക്ക് കൈകൾക്കും കാലിനുമാണ് കടിയേറ്റത്. ഇവരെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂട്ട ആക്രമണത്തിന് പിന്നാലെ തടിച്ചുകൂടിയ നാട്ടുകാർ നായെ തല്ലിക്കൊന്നു. ഇതിന് പേവിഷബാധയുണ്ടോയെന്ന സംശയമുണ്ട്.
തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലെ ലാബിൽ സാമ്പിൾ പരിശോധനക്ക് അയക്കും. ആളുകൾക്കൊപ്പം മറ്റ് പട്ടികളെയും കടിച്ചതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. രണ്ടുദിവസമായി ആലപ്പുഴയിലെ വിവിധഭാഗങ്ങളിൽ തെരുവുനായ് ആക്രമണം രൂക്ഷമാണ്. കഴിഞ്ഞദിവസം ചെറുതന, വീയപുരം പഞ്ചായത്തുകളിലായി വിദ്യാർഥിനിയടക്കം ആറുപേരെയാണ് തെരുവുനായ് കടിച്ചത്.