ചേര്‍ത്തലയില്‍ നാടുണര്‍ത്തി തെരഞ്ഞെടുപ്പാരവം; എന്‍.ഡി.എയില്‍ സ്ഥാനാര്‍ഥിക്കായി കാത്തിരിപ്പ്
text_fieldsഎൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദ് വോട്ടഭ്യർത്ഥിക്കുന്നു.
ചേര്‍ത്തല: നാടും നഗരവും തെരഞ്ഞെടുപ്പ് ആരവം തുടങ്ങി. രണ്ട് മുന്നണികൾ റോഡ് ഷോ നടത്തിയപ്പോഴും എന്‍.ഡി.എ സ്ഥാനാര്‍ഥിയില്‍ തീരുമാനമായില്ല. ചേര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിലവിൽ നിറഞ്ഞത് ഇടതുവലതു മുന്നണികള്‍. ഇരുമുന്നണികളും പ്രവര്‍ത്തനത്തില്‍ സജീവമായതോടെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു രംഗം സജീവമായി.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച കെ.ആര്‍. രാജേന്ദ്ര പ്രസാദ് ബുധനാഴ്ച മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുടെ അനുഗ്രഹം വാങ്ങിയ ശേഷം നാടുണര്‍ത്തിയ റോഡ് ഷോയോടെയാണ് യു.ഡി.എഫ് പ്രചരണത്തിനു തുടക്കമിട്ടത്. നഗരത്തില്‍ നിരവധി പ്രവര്‍ത്തകരെ അണിനിരത്തി നടന്ന റോഡ് ഷോയില്‍ കെ.ആര്‍. രാജേന്ദ്രപ്രസാദിനൊപ്പം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍, കെ.പി.സി.സി സെക്രട്ടറി എസ്. ശരത് തുടങ്ങി യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രസാദ് ബുധനാഴ്ച പട്ടണക്കാട്, വെട്ടക്കല്‍, വയലാര്‍, ചേര്‍ത്തല ഭാഗങ്ങളില്‍ കയര്‍കേന്ദ്രങ്ങളിലും മറ്റു വോട്ടഭ്യര്‍ഥിച്ചു. ഓരോ കേന്ദ്രത്തിലും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്കു സ്വീകരണം നല്‍കി.
മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ബുധനാഴ്ചയും പ്രഖ്യാപിച്ചിട്ടില്ല. ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റില്‍ പലരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും ഒന്നിലും തീരുമാനമായിട്ടില്ല. വ്യാഴാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് ഒരുതരത്തിലും ബാധിക്കില്ലെന്നാണ് എൻ.ഡി.എ നേതാക്കൾ പറയുന്നത്.


