റൊബോട്ടിക് ആനയെ സമർപ്പിച്ചു
text_fieldsഓങ്കാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ റൊബോട്ട് ആനയെ സമർപ്പിക്കുന്നു
ചേർത്തല: ക്ഷേത്രോത്സവങ്ങളിൽ ഉത്സവ ചടങ്ങുകൾക്ക് മാറ്റത്തിന് തുടക്കമിട്ട് ചേർത്തല ഓങ്കാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ റൊബോട്ടിക് ആനയെ സമർപ്പിച്ചു.
വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയിൽ ആദ്യമായി ജീവനുള്ള ആനകൾക്ക് പകരം അത്യാധുനികമായ ബദൽ സംവിധാനം ഏർപ്പെടുത്തിയത്. ഓംകാരേശ്വരം രാമസേനാപതി ഇനി ക്ഷേത്രത്തിലെ താരമാകും. ആർക്കും വന്ന് തൊട്ട് നോക്കാനും സെൽഫി എടുക്കാനും രാമസേനാപതി ഉണ്ടാകും. സംഘടനയുടെ ഡയറക്ടർ സംഗീത അയ്യർ ക്ഷേത്രത്തിന് റോബോട്ട് ആനയെ സമർപ്പിച്ചു. ചാലക്കുടിയിലെ ഫോർ ഹീ- ആർട്സ് ക്രിയേഷൻസ് ആർട്ടിസ്റ്റ് പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തിൽ ഫൈബറും റബ്ബറും ഉപയോഗിച്ചാണ് ഇവ നിർമിച്ചത്. പത്തടി ഉയരവും 500 കിലോ ഭാരവുമുള്ള ഈ റോബോട്ടിക് ആനകളുടെ കണ്ണുകൾ, ചെവികൾ, തുമ്പിക്കൈ, വാൽ എന്നിവ ചലിക്കുന്നവയാണ്. എഴുന്നള്ളത്ത് സമയത്ത് നാല് പേർക്ക് വരെ ഇവയുടെ പുറത്ത് കയറാൻ സാധിക്കും. മനോഹരമായ റോബോട്ടിക് ആനയെ സ്പോൺസർ ചെയ്ത വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ്സിലെ (വി.എഫ്.എ.ഇ) അംഗങ്ങൾക്ക് ഓംകാരേശ്വരം ക്ഷേത്ര സമിതി പ്രസിഡന്റ് എൻ.ആർ. സുരേന്ദ്രൻ, സെക്രട്ടറി സുഭാഷ് എന്നിവർ നന്ദി അറിയിച്ചു.


